സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ജോലിയുടെ നീരാളി പിടുത്തത്തിൽ നിന്ന് ഓഫീസു വിട്ടാലും മോചനം ഇല്ലന്നാണ് 10 ൽ 6 ബ്രിട്ടീഷുകാരും കരുതുന്നത് . ഏതു നിമിഷവും മൊബൈൽ , വാട്ട്സ് ആപ്പ് ,ഫെയ്‌സ് ബുക്ക് തുടങ്ങിയ വാർത്താവിനിമയ മാർഗങ്ങളിലൂടെ കസ്റ്റമേഴ്സിനും മേലുദ്യോഗസ്ഥവർക്കും സഹപ്രവർത്തകർക്കും തങ്ങളെ ബന്ധപ്പെടാൻ സാധിക്കുന്നതും ജോലി സ്ഥലത്ത് അല്ലെങ്കിൽ പോലും തൊഴിൽ സംബന്ധമായ കാര്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നതുമാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം .

40 വയസ്സിൽ കൂടുതലുള്ള 2000 ഓഫീസു ജോലിക്കാർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത് . ഇതിൽ പകുതിയോളം പേരും പത്ത് മുതൽ 20 വർഷത്തോളം മുൻപ് ജോലി ചെയ്തതിനേക്കാൾ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു . അതിൽ ഭൂരിഭാഗത്തിനും ശമ്പളം പോലും ലഭിക്കാതെ ഓഫീസ്‌ സമയം കഴിഞ്ഞ് വീട്ടിലും തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ മുഴുകേണ്ടതായി വരുന്നു .

വീട്ടിൽ ഭാര്യയും മക്കളുമായി കഴിയുന്ന സമയത്ത് ജോലി സംബന്ധമായ ഫോൺ സംഭാഷണത്തിൽ ഏർപ്പെടുന്നതും ഇ – മെയിൽ അയക്കുന്നതുമൊക്കെ പതിവായി ചെയ്യേണ്ടതായി വരുന്നു . പക്ഷെ അതു തങ്ങളുടെ സ്വകാര്യ ജീവിതത്തിലേയ്ക്ക് തൊഴിൽ സംബന്ധമായ കാര്യങ്ങളെ കൊണ്ടുവരുകയും പല അവസരങ്ങളിലും വീട്ടിലെ സ്വസ്ഥതയും കൂടി നശിപ്പിക്കുന്നതായി ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു . സിക്ക് ലീവ് ഉള്ളപ്പം പോലും ജോലി സംബന്ധമായ മെയിലുകളോ ഫോണുകളോ തങ്ങൾക്ക് ഒഴിവാക്കാൻ പറ്റുന്നില്ലന്ന് 10 ൽ 6 പേരു അഭിപ്രായപ്പെട്ടു .നൂതന സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ ജോലി സ്ഥലവും വീടും തമ്മിൽ പ്രകടമായ ഒരു വ്യത്യാസം തങ്ങൾക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് ഭുരിപക്ഷത്തിൻെറയും അഭിപ്രായം .