ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഏപ്രിൽ ഒന്നുമുതൽ ഇലക്ട്രിസിറ്റി,ഗ്യാസ് നിരക്കുകൾ ക്രമാതീതമായി വർദ്ധിക്കാനിരിക്കെ, മാർച്ച്‌ 31 ന് തന്നെ ജനങ്ങൾ എല്ലാവരും തങ്ങളുടെ മീറ്റർ റീഡിങ്ങുകൾ ശേഖരിച്ചു വെക്കണമെന്ന കർശനമായ നിർദ്ദേശം നൽകി കഴിഞ്ഞിരിക്കുകയാണ്. മീറ്ററുകളിലെ റീഡിങ്ങിനോടൊപ്പം, മീറ്ററിൻെറ സീരിയൽ നമ്പറും ഫോട്ടോയിൽ വ്യക്തം ആകേണ്ടതാണ്. മാർച്ച്‌ 31 ന് തന്നെ മീറ്റർ റീഡിങ്ങുകൾ സബ് മിറ്റ് ചെയ്യാൻ സാധിക്കാത്തവർ ഫോട്ടോയെടുത്ത് സൂക്ഷിച്ചാൽ മതി എന്നാണ് അധികൃതരുടെ നിർദ്ദേശം. ഏപ്രിൽ ഒന്ന് മുതൽ തന്നെ ഒ എഫ് ജി ഇ എം പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുവർധനകൾ നിലവിൽവരും. അതിനാൽ തന്നെ ഏപ്രിലിനു മുൻപുള്ള ഉപയോഗത്തിന് പഴയ നിരക്ക് ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഈ നീക്കം. ജനങ്ങളെ കൂടുതൽ സഹായിക്കാനാണ് ഇത്തരമൊരു നീക്കമെന്നും, അതിനാൽ തന്നെ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.


യുകെയിൽ ജീവിതച്ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇലക്ട്രിസിറ്റി, ഗ്യാസ് മുതലായവയുടെ വിലവർദ്ധനവ് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസം പെട്രോളിന് പകരം കുക്കിംഗ് ഓയിൽ തന്റെ വാഹനത്തിൽ ഉപയോഗിച്ച വ്യക്തിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അതിനാൽ തന്നെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ് എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തെ നേരിടുവാൻ ആവശ്യമായ സഹായങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.