മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് ഉയര്‍ത്തുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമുണ്ടാക്കുമെന്ന് ക്യാബിനറ്റ് മിനിസ്റ്ററും ട്രഷറി ചീഫ് സെക്രട്ടറിയുമായ ലിസ് ട്രസ്. നിലവിലുള്ള 70 മൈല്‍ പരിധിയില്‍ നിന്ന് സ്പീഡ് ലിമിറ്റ് 80 മൈലാക്കി ഉയര്‍ത്തുന്നത് പ്രൊഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നാണ് മിനിസ്റ്റര്‍ വാദിക്കുന്നത്. ടോറി കോണ്‍ഫറന്‍സിലാണ് ട്രസ് ഈ വാദമുന്നയിച്ചത്. 2003ലാണ് ടോറികള്‍ ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2011ല്‍ അത് പൊടിതട്ടിയെടുത്തെങ്കിലും സ്പീഡ് ലിമിറ്റ് ഇപ്പോഴും 70 മൈലില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.

സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് തിങ്ക്ടാങ്കിന്റെ ഡിബേറ്റില്‍ സംസാരിക്കുന്നതിനിടെയാണ് ട്രസ് ഈ ആശയം വീണ്ടും അവതരിപ്പിച്ചത്. മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റിനെക്കുറിച്ച് നമുക്ക് വീണ്ടും ചിന്തിക്കാമെന്നും അത് 80 മൈലായി ഉയര്‍ത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ട് വീണ്ടും ആലോചിച്ചുകൂടായെന്നും അവര്‍ ചോദിച്ചു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പലപ്പോഴും സമയം നഷ്ടമാകുകയാണെന്നും വേഗ പരിധി ഉയര്‍ത്തുന്നത് ഉദ്പാദനക്ഷമത കൂട്ടുമെന്നും അവര്‍ പറഞ്ഞു.

2011ല്‍ ഇപ്പോള്‍ ചാന്‍സലറായ അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഫിലിപ്പ് ഹാമണ്ട് മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് 80 മൈല്‍ ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടോറി കോണ്‍ഫറന്‍സിലായിരുന്നു ഈ പ്രഖ്യാപനവും. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനങ്ങള്‍ കൃത്യമാകാറില്ലെന്നും അവര്‍ പറഞ്ഞു. ഭാവി പ്രവചിക്കാന്‍ ട്രഷറിയില്‍ ആര്‍ക്കെങ്കിലും കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റായിരിക്കും യോജിച്ച മേഖലയെന്നും അവര്‍ വ്യക്തമാക്കി.