സ്വന്തം ലേഖകൻ 

ഡൽഹി : ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് സുപ്രീം കോടതി പൂർണ്ണമായ അനുമതി നൽകിയതോടുകൂടി കഴിഞ്ഞ വർഷങ്ങളെക്കാൾ ക്രിപ്റ്റോ കറൻസി വ്യാപാരം ഇപ്പോൾ  ഇന്ത്യയിൽ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. ചൈനയെ പോലെ മറ്റ് പല ലോക രാജ്യങ്ങളും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ ഒരു നടപടി സ്വീകരിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും , ഇന്ത്യൻ നികുതി വകുപ്പും ഒരുങ്ങുന്നത്. ബിറ്റ്‌കോയിൻ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്ന നിക്ഷേപകർക്ക് അവരുടെ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ആദായ നികുതി ഏർപ്പെടുത്തുവാനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുവാൻ ഒരുങ്ങുന്നത്.

ക്രിപ്റ്റോ കറൻസികളെ വളരെ നല്ല ഒരു നിക്ഷേപ മാർഗ്ഗമായി കണ്ട് അനേകം ആളുകൾ വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും , അവ വിറ്റ് പലരും വലിയ ലാഭം ഉണ്ടാക്കുന്നത് രാജ്യത്തെ ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നും അതുകൊണ്ട് തന്നെ ആ ലാഭത്തിന് വരുമാന നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതായും എക്‌ണോമിക്സ് ടൈമ്സ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ക്രിപ്റ്റോ കറൻസികൾ വാങ്ങുമ്പോഴല്ല മറിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് മാത്രമാണ് ടാക്സ് നൽകേണ്ടി വരുന്നത്.

ക്രിപ്റ്റോ കറൻസി ബിസിനസ്സുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് വരുന്നത് . പലതരം സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് ടാക്സ് നൽകുന്നത് പോലെ ഡിജിറ്റൽ സ്വത്തായ ക്രിപ്റ്റോ കറൻസികളും വിൽക്കുമ്പോൾ മാത്രം ടാക്സ് നൽകിയാൽ മതി. ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി ക്രിപ്റ്റോ കറൻസി വ്യാപാരത്തെ ഇന്ത്യ ഗവണ്മെന്റ് നിയമപരമായി ക്രമപ്പെടുത്തുമ്പോൾ ഇനിയും ആർക്കും ധൈര്യമായി ക്രിപ്റ്റോ കറൻസികൾ വാങ്ങാനും , വിറ്റ് ലാഭം നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഇന്ത്യൻ നികുതി വകുപ്പും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പല ബാങ്കിംഗ് ചാനലുകൾ വഴി ബിറ്റ്‌കോയിൻ നിക്ഷേപകരുടെ വിവരങ്ങൾ നേരത്തേ തന്നെ ശേഖരിച്ചിരുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപകരുടെയും അവരുടെ വരുമാനത്തിന്റെയും വിവരങ്ങൾ കെ വൈ സി ( KYC ) ചെയ്യുമ്പോൾ നൽകുന്ന പാൻ കാർഡ് പോലെയുള്ള രേഖകളിൽ നിന്ന് ക്ര്യത്യമായി കണ്ടെത്താൻ ടാക്സ് അതോറിറ്റിക്ക് വളരെ എളുപ്പത്തിൽ തന്നെ കഴിയും.

അതുമാത്രമല്ല ഓരോ ക്രിപ്റ്റോ കറൻസി വാലറ്റ് അഡ്രസ്സിലെ ഇടപാടുകളും അതാത് ബ്ലോക്ക് ചെയിനുകളിലൂടെ ഗവൺമെന്റിന് കണ്ടെത്താനും ആ ഇടപാടുകൾക്ക് കൃത്യമായ ടാക്സ് ഈടാക്കാനും കഴിയും. അതുകൊണ്ട് തന്നെ ടാക്സ് വെട്ടിപ്പ് പൂർണ്ണമായും ക്രിപ്റ്റോ കറൻസി വ്യാപാരങ്ങളിൽ ഇല്ലാതാകുന്നു . ബ്ലോക്ക് ചെയിനിലെ ഈ സുതാര്യതയാണ് പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുവാൻ പ്രേരിപ്പിച്ചത്.

ഇന്ത്യ ഗവണ്മെന്റിന്റെ ഇത്തരം നടപടികൾ കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും ബ്ലോക്ക്ചെയിനിനെപ്പറ്റിയും പഠിക്കുവാനും , അവ ഉപയോഗിച്ച് ധൈര്യപൂർവ്വം ഇടപാടുകൾ നടത്തുവാനും മുന്നോട്ട് വരും എന്ന് ഉറപ്പായി കഴിഞ്ഞു. പല ലോക രാജ്യങ്ങളിലെ പോലെ സ്വകാര്യ – വാണിജ്യ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി വ്യാപാരത്തിലേയ്ക്ക് കടന്നു വരുവാനുള്ള വൻ സാധ്യതയാണ് ഈ നിയമത്തിലൂടെ ഉണ്ടാകുന്നത്.