രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ മൂന്നാം തരംഗത്തെയും
അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.ഇപ്പോള്‍ കോവിഡ് നിയന്ത്രണത്തിനായി പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ വലിയ ഫലം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രോഗപ്രതിരോധ സംവിധാനങ്ങളാണ് രാജ്യത്ത് വികസിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കോവിഡ് കേസുകളുടെ എണ്ണം അടിയന്തിരമായി കുറക്കുക, വാക്‌സിനുകളുടെ വിതരണം വേഗത്തിലാക്കുക എന്നിവയിലൂടെ മാത്രമേ രാജ്യത്തിന് മൂന്നാം കോവിഡ് തരംഗത്തെ അതിജീവിയ്ക്കാന്‍ ആകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ വ്യാപന ശൃംഖല തകര്‍ക്കണം. ആളുകളുടെ സമ്പര്‍ക്കം കുറക്കുകയാണെങ്കില്‍ കോവിഡ് കേസുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും റണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക വഴി ബ്രിട്ടന് കോവിഡിന്റെ രണ്ടാം വ്യാപനം എളുപ്പത്തില്‍ തടയാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം തീരുമാനങ്ങള്‍ ജനജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമായതിനാല്‍ രാജ്യത്ത് പൂര്‍ണമായും പ്രാദേശികമായും ലോക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഭരണകര്‍ത്താക്കളാണ് തീരുമാനമെടുക്കേണ്ടത്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ദൈനംദിന കൂലിപ്പണിക്കാരായ ആളുകളെയും പരിഗണിക്കണമെന്നും ഗുലേറിയ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിനേഷന്‍ എത്തുന്നതോടെ മൂന്നാം തരംഗത്തെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.