നാല് പതിറ്റാണ്ടിലെ ചരിത്രം തിരുത്തി ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. മലയാളി താരം പിആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഒളിംപിക്സിനിറങ്ങിയ ഇന്ത്യ ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രിട്ടനെ തോല്‍പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചത്.

41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കി സെമിയില്‍ കടക്കുന്നത്. 3-1 നാണ് ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തിയത്. സെമിയില്‍ കരുത്തരായ ബെല്‍ജിയം ഇന്ത്യയുടെ എതിരാളികള്‍.

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിംഗ് ഇന്ത്യക്ക് ലീഡ് ഒരുക്കി. 9ാം മിനിറ്റില്‍ ഗുര്‍ജന്ദ് സിംഗും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍: 2-0. 46-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി വാര്‍ഡ് ബ്രിട്ടനായി ഒരു ഗോള്‍ മടക്കി.

എന്നാല്‍ 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗ് ഗോള്‍ വല ചലിപ്പിച്ചതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. വനിതാ ഹോക്കിയിലും ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയ്ക്ക് തുണയായി.

ഇതിനു മുമ്പ് 1980 മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സെമി കളിച്ചത്. അന്ന് ഫൈനലില്‍ കടന്ന ഇന്ത്യ തങ്ങളുടെ എട്ടാം സ്വര്‍ണവും സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ ഏറ്റവും അവസാനം മെഡലണിഞ്ഞിട്ട് 41 വര്‍ഷത്തിനു ശേഷമാണ് ഇപ്പോഴത്തെ സെമിഫൈനല്‍ പ്രവേശനം.