സിമന്റ് നിര്‍മാണ മേഖലയിലൂടെയുള്ള ബഹിര്‍ഗമന തോതില്‍ ഇരട്ടി വര്‍ധനവ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് ഈ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോതില്‍ രണ്ടിരട്ടി വര്‍ധനവ് രേഖപ്പെടുത്തിയത്. നോര്‍വേയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ക്ലൈമറ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ (സിഐസിഇആര്‍ഒ), ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2002-ല്‍ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോത് 104 കോടി ടണ്‍ (1.4 ബില്ല്യണ്‍) ആയിരുന്നെങ്കില്‍ 2021-ല്‍ ഇത് 209 കോടി ( 2.9 ബില്ല്യണ്‍) ടണ്ണായി മാറി. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ഏഴ് ശതമാനത്തോളം വരുമിത്.

ബഹിര്‍ഗമന തോതില്‍ പ്രതിവര്‍ഷം 2.6 ശതമാനം വര്‍ധനവുമായി ചൈനയാണ് മുന്‍പന്തിയില്‍. 1992 മുതല്‍ ചൈനയില്‍ ബഹിര്‍ഗമനതോതില്‍ മൂന്നിരട്ടി ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സിമന്റ് ഉത്പാദനത്തിലൂടെ ഉണ്ടാവുന്ന കാര്‍ബണ്‍ തീവ്രതയിലും മാറ്റങ്ങളുണ്ടായി. ഓരോ ടണ്ണില്‍ നിന്നും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ തോതിന്റെ തീവ്രത 2015 നെ അപേക്ഷിച്ച് 2020-ല്‍ 9.3 ശതമാനത്തിന്റെ വര്‍ധനവ്‌ രേഖപ്പെടുത്തി.

പ്രധാനമായും ലോക്ഡൗണ്‍ കാലത്തും ചൈനയില്‍ വ്യാപകമായി തുടര്‍ന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആഗോള കാര്‍ബണ്‍ ബഹിര്‍ഗമന തോതിലുള്ള ചൈനയുടെ പങ്ക് പെരുകാന്‍ മുഖ്യ കാരണമായി തീര്‍ന്നിട്ടുണ്ട്. കോവിഡ് അടച്ചൂപൂട്ടല്‍ പോലും ഈ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോതിന് തടസ്സമായിരുന്നില്ല. ലോക്ഡൗണ്‍ കാലത്തും സിമന്ഡറ് നിർമ്മാണത്തിൽ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കാര്യക്ഷമമായി തുടര്‍ന്നു.മറ്റേത് കാര്‍ബണ്‍ ഉറവിടങ്ങളെക്കാള്‍ കൂടുതല്‍ ബഹിര്‍ഗമന തോത് ഈ മേഖലയിലുണ്ടായതായി കാലാവസ്ഥാ നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റീല്‍ പോലെയുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് ചൂട് കൂടുതല്‍ വേണ്ടി വരുമ്പോള്‍ സിമന്റ് പോലെയുള്ള വസ്തുക്കളുടെ നിര്‍മാണ വേളയിലുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങളിലൂടെ കാര്യമായ തോതില്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനമുണ്ടാക്കുന്നു. ഇത് ദീര്‍ഘ കാലയളവിലേക്ക് ചൂട് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് പോലെയുള്ള പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നു. ‘ക്ലിങ്കര്‍’ എന്ന പദാര്‍ത്ഥമാണ് സിമന്റ് നിര്‍മാണത്തിലെ മുഖ്യഘടകം.

ചുണ്ണാമ്പുകല്ല്, കാല്‍സ്യം കാര്‍ബണേറ്റ് പോലെയുള്ളവ 2700 മുതല്‍ 2800 (1480 to 1540 degrees Celsius) വരെയുള്ള താപനിലയില്‍ ചൂടാക്കുമ്പോള്‍ രൂപപ്പെടുന്ന കാല്‍സ്യം ഓക്സൈഡിനെയാണ് ക്ലിങ്കര്‍ എന്നറിയപ്പെടുന്നത്. ഇതിന്റെ നിര്‍മാണ സമയത്ത് ചുണ്ണാമ്പുകല്ലില്‍ നിന്നും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നു.

ആഗോള നിര്‍മാണ വസ്തുവായി കണക്കാക്കുന്നതിനാല്‍ ഇതൊഴിവാക്കിയുള്ള നിര്‍മാണങ്ങള്‍ സാധ്യമാകില്ല. കെട്ടിടം, റോഡ്, പാലങ്ങള്‍ പോലെയുള്ളവയുടെ നിര്‍മാണത്തിനാവശ്യമായ പ്രധാന ഘടകം കൂടിയായ സിമന്റ് ആഗോള തലത്തില്‍ ഒരാൾ ദിനംപ്രതി ഒരു കിലോഗ്രാമിലധികം എന്ന (2.2 പൗണ്ട്) തോതിലാണ്‌ ഉപയോഗിക്കുന്നത്. അതായത് ആഗോള ജനസംഖ്യയായ 800 കോടി ജനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ തോത് ചില്ലറയല്ലെന്ന് സാരം.

സിമന്റ് നിര്‍മാണത്തിന് ഹരിത മാര്‍ഗങ്ങളുണ്ടെങ്കിലും ബഹിര്‍ഗമന തോത് ഉടനടി കുറയ്ക്കുന്നതും കെട്ടിടങ്ങളില്‍ നിന്നും നിലവിലുപയോഗിക്കുന്ന സിമന്റിനെ പരിപൂര്‍ണമായി ഒഴിവാക്കുന്നതും ശ്രമകരമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. സിമന്റ് നിര്‍മാണ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോത് 2050-ഓടെ പൂജ്യമാക്കി കുറച്ചാല്‍ പോലും സ്റ്റീല്‍, വ്യോമയാന മേഖലകളില്‍ നിന്നും കാര്‍ബണ്‍ ബഹിര്‍ഗമനം തുടരുമെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കാക്കുന്നു.

എന്നാല്‍ സർക്കാർ ഇടപെടലും ജൈവ സിമന്റിന്റെ വ്യാപകമായ ഉപയോഗവും വഴി ചിലപ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമന തോത് 2050-ഓടെ പൂജ്യത്തിലേക്ക് എത്തിക്കാമെന്നും സംഘടന വിലയിരുത്തുന്നുണ്ട്. ജൈവ ഇന്ധനങ്ങളാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിനുള്ള മറ്റൊരു പ്രധാന ഉറവിടം. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 9 ശതമാനം സംഭാവനയുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്‌. ബഹിര്‍ഗമന തോതില്‍ വിയറ്റ്നാമിനും ടര്‍ക്കിക്കും പുറകിലാണ് അമേരിക്കയുടെ സ്ഥാനം.