ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്‍റെ വളര്‍ച്ചാനിരക്ക് വിശകലനം പ്രകാരം 2022 ആവുമ്പോഴേക്കും ജര്‍മനിയെ കടത്തിവെട്ടിക്കൊണ്ട്‌ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ശക്തി ആവും. ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ നിന്നും ബ്രിട്ടനെ പുറംതള്ളുകയും ചെയ്യും. ഐ എം എഫിന്‍റെ പ്രവചനം വളരെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് എങ്കിലും അതിലേക്കുള്ള യാത്ര അത്ര സുഗമവുമല്ല.

ഇതിനായി ഇന്ത്യയ്ക്ക് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവരേണ്ടി വരും. നികുതി വ്യവസ്ഥയെ നവീകരിക്കുക, കുറഞ്ഞ ഉത്പാദന ക്ഷമതയെ ഉത്തേജിപ്പിക്കുക, തൊഴില്‍ സാധ്യതകളില്‍ ഗണ്യമായി വര്‍ദ്ധനവു വരുത്തുക, കോര്‍പ്പറേറ്റ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ തരണം ചെയ്യുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനായി ത്വരിതപ്പെടുത്തേണ്ടതായുണ്ട്.

രാജ്യത്തിന്‍റെ 86 ശതമാനത്തേയും പ്രതികൂലമായി ബാധിച്ച നോട്ടു നിരോധനത്തില്‍ നിന്നും ഇന്ത്യ ഇനിയും കരകയറിയിട്ടില്ല. ഇതിനുപുറമേ രാജ്യത്തെയൊട്ടാകെ ചരക്കു സേവന നികുതിയിലൂടെ ഒരു കുട കീഴില്‍ കൊണ്ടുവരിക എന്ന തീരുമാനത്തിലും അപ്രതീക്ഷിത കാലതാമസം നേരിടേണ്ടിവരുന്നു. ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരുത്തും എന്നു പറഞ്ഞ ചരക്കു സേവന നികുതി ഇന്നും എവിടേയും എത്താതെ നില്‍കുകയാണ്‌. ബില്‍ പ്രാബല്യത്തില്‍ വരുന്ന ദിവസത്തെ കുറച്ചുകൂടെ തള്ളി, ജൂലൈ ഒന്ന് എന്ന പുതിയ സമയപരിധി തീരുമാനിച്ചുവച്ചിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.

ചരക്കുസേവന നികുതി ധീര്‍ഘകാലത്തേക്ക് രാജ്യത്തിനു ഗുണകരം ആവുമോ ഇല്ലയോ എന്നുള്ള സംശയം നിലനില്‍ക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരെ കൂടുതല്‍ അലട്ടുന്ന മറ്റൊരു പ്രശ്നം ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയും പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ ആരോഗ്യസ്ഥിതിയുമാണ്‌. ആഗോള ക്രെഡിറ്റ് ഏജന്‍സികള്‍ക്ക് ഇവ രണ്ടിനേയും കുറിച്ച് ഒട്ടും നല്ല അഭിപ്രായമല്ല ഉള്ളത്.

മോശമായ വായ്പാസംവിധാനങ്ങള്‍ ആണു മറ്റൊരു തിരിച്ചടി. ഇതിനുപുറമേ വിവിധ കമ്പനികള്‍ക്കായി കൊടുത്ത വായ്പ്പകള്‍ കിട്ടാകടമായി തീരുന്നു. ഇത്തരത്തിലുള്ള കിട്ടാകടങ്ങളുടെ കാര്യത്തില്‍ 16.6 ശതമാനത്തിന്‍റെ വളര്‍ച്ച സംഭവിച്ചു എന്നാണ് സര്‍ക്കാര്‍ രേഖകള്‍ കാണിക്കുന്നത്. ഇതിന്‍റെ ഫലമായി വായ്പാസംവിധാനത്തിന്‍ലെ വളര്‍ച്ച സര്‍വ്വകാലത്തേയും ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഉള്ളത്. ഇതു തരണം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടുതല്‍ വിദേശ നിക്ഷപങ്ങളെ ആകര്‍ഷിക്കേണ്ടതായും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതായും വരും.

നിക്ഷേപത്തിനു പുറമേ തൊഴില്‍ ഉൽപാദനക്ഷമത വളരെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ഇതും നമ്മുടെ സമ്പദ്വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്ന ഒരു ഘടകമാണ്. ഒരു വ്യക്തിയുടെ തൊഴില്‍ ഉത്പാദനക്ഷമത എന്നത് 2010ല്‍ ഉണ്ടായിരുന്ന പത്ത് ശതമാനത്തില്‍ നിന്നും 2016 ആവുമ്പോഴേക്ക് 4.8 ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുകയാണ്.

ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും ഐ എം എഫ് പ്രവചിക്കുന്നപോലെ 2022 ആവുമ്പോഴേക്കും ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്ശക്തി ആവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം ഗാർഹിക ഉൽപാദന നിരക്കു നോക്കിയാല്‍ പ്രതിവര്‍ഷമുള്ള 9.9 ശതമാനത്തിന്‍റെ വളര്‍ച്ചാനിരക്കു തന്നെ മതിയാകും അതിന്.
അങ്ങനെയാണ് എങ്കില്‍, സ്വാതന്ത്ര്യത്തിന്‍റെ ഏഴു ദശാബ്ദങ്ങള്‍ക്ക് അപ്പുറം ഇന്ത്യ തങ്ങളുടെ മുന്‍ കൊളോണിയല്‍ അധിപന്‍മാരെ കടത്തിവെട്ടുമായിരിക്കും.