ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസ് ഫോളോഓണില്‍. ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 181 റണ്‍സിന് പുറത്തായതോടെയാണ് വിന്‍ഡീസിന് ഫോളോഓണില്‍ നിന്നും ഒഴിവാകാന്‍ കഴിയാതെ വന്നത്. മത്സരത്തില്‍ ഇന്ത്യ 468 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി.

ഏഴാം വിക്കറ്റില്‍ റേഷന്‍ ചേസും കിമോ പോളും ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 73 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും അതും വിന്‍ഡീസിന്റെ രക്ഷക്കെത്തിയില്ല. ചേസ് 53ഉം പോള്‍ 47ഉം റണ്‍സെടുത്തു. 17 റണ്‍സുമായി ബിഷു പുറത്താകാതെ നിന്നു.

അശ്വിന്‍ നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേശ് യാദവ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ബ്രാത്ത് വെയ്ത്തിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. പിന്നീട് പവലിയനിലേക്ക് വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. പോളി (1) ഹോപ്പ് (10) ഹിറ്റ്മേയര്‍ (10), ആമ്പിസ് (12) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സംഭാവന.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ താരം പൃഥി ഷായ്ക്കും നായകന്‍ വിരാട് കോഹ്ലിയ്ക്കും പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കൂടി സെഞ്ച്വറി സ്വന്തമാക്കിയ മത്സരത്തില്‍ 649ന് ഒന്‍പത് എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ജഡേജ പുറത്താകാതെ 100 റണ്‍സ് സ്വന്തമാക്കി. 132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ കന്നി സെഞ്ച്വറിയാണ് ജഡേജ ഇന്ന് സ്വന്തമാക്കിയത്.

രണ്ടാം ദിവസത്തില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയും 92 റണ്‍സെടുത്ത റിഷഭ് പന്തിന്റേതുമാണ് ശ്രദ്ധേയമായ മറ്റ് ഇന്നിംഗ്സുകള്‍. അശ്വിന്‍ ഏഴും കുല്‍ദീപ് യാദവ് 12ഉം ഉമേശ് യാദവ് 22ഉം റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമ്മി രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നാല് വിക്കറ്റെടുത്ത ബിഷുവാണ് വിന്‍ഡീസിനായി ഏറ്റവും അധികം വിക്കറ്റെടുത്തത്. ലെവിസ് രണ്ടും ഗാബ്രിയേല്‍, ചേസ്, ബ്രാത്ത് വൈത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

230 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളടക്കമാണ് കോഹ്ലി തന്റെ ഇരുപത്തി നാലാം ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത്. ലെവിസിന്റെ പന്തില്‍ ബിഷു പിടിച്ചാണ് 139 റണ്‍സുമായി കോഹ്ലി പുറത്തായത്. സെഞ്ച്വറിക്ക് എട്ട് റണ്‍സ് അരികില്‍ വീണ പന്ത് 92 റണ്‍സ് സ്വന്തമാക്കി. 84 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതമാണ് പന്ത് അതിവേഗം 92ലെത്തിയത്.

നേരത്തെ ഒന്നാം ദിവസം പൃഥി ഷായുടെ അരങ്ങേറ്റ സെഞ്ച്വറി മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചിരുന്നു. സ്‌കോര്‍ മൂന്ന് റണ്‍സില്‍ നില്‍ക്കെ തന്നെ ഇന്ത്യക്ക് ആദ്യ അടികിട്ടി. റണ്‍സൊന്നുമെടുക്കാതെ ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്ത്. പിന്നീടാണ് പ്രിഥി ഷായും ചേതേശ്വര്‍ പൂജാരയും ഒത്തുചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 206 റണ്‍സ് നേടിയശേഷമാണ് 86 റണ്‍സുമായി പൂജാര പുറത്തായത്. ഷെര്‍മന്‍ ലൂയിസിനായിരുന്നു വിക്കറ്റ്. അധികം വൈകാതെ തന്നെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കിടിലന്‍ സെഞ്ച്വറി നേടിയ പ്രിഥ്വി ഷായും പുറത്തായി. പത്തൊമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ 134 റണ്‍സെടുത്ത പ്രിഥ്വി ദേബേന്ദ്ര ബിഷുവിന്റെ പന്തില്‍ ബിഷുവിന് തന്നെ പിടികൊടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി രഹാനെ 41 റണ്‍സെടുത്തു.