ന്യൂസ് ഡെസ്ക്

ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാൻ നിയമ തടസമൊന്നുമില്ല. എന്നാൽ ഇന്ത്യയെ ആപത്ഘട്ടത്തിൽ സാമ്പത്തികമായി ഒന്നു സഹായിക്കാമെന്നു വിദേശ രാജ്യങ്ങൾ കരുതിയാൽ അതു നടപ്പില്ല എന്നു സൂചന. കാരണം ഇന്ത്യയുടെ പ്രഗത്ഭരായ ഭരണാധികാരികൾ സ്വീകരിച്ചിരിക്കുന്ന നയമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. ഇതറിയാമായിരുന്ന നിലവിലുള്ള ഭരണാധികാരികൾ മുൻഗാമികളെ പഴിക്കുന്നതല്ലാതെ ഇതൊന്നു മാറ്റി എഴുതാൻ മെനക്കെട്ടുമില്ല.

പ്രളയത്തെ തുടര്‍ന്ന് കേരളത്തെ സഹായിക്കാനായി യുഎഇ പ്രഖ്യാപിച്ച സഹായധനം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നാണ്  സൂചന ലഭിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയപരമായ തീരുമാനമാണ് തുക സ്വീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. നയപ്രകാരം വായ്പയായി മാത്രമേ വിദേശത്ത് നിന്ന് തുക സ്വീകരിക്കാനാകുവെന്നാണ് വിശദീകരണം. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനായി 700 കോടിയുടെ സഹായം അനുവദിച്ചതായി നേരത്തെ യുഎഇ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.  ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിന് പിന്നാലെ വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സാമ്പത്തിക സഹായങ്ങള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരം തള്ളിക്കളഞ്ഞിരുന്നു. ലോകബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ പോലും സംഭാവനയായി പണം സ്വീകരിക്കില്ലെന്നാണ് അന്ന് ചിദംബരം നിലപാടെടുത്തത്.

സുനാമിക്ക് ശേഷം ഇന്ത്യ ഈ നയമനുസരിച്ച് വിദേശ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. രണ്ട് യുപിഎ സര്‍ക്കാരുകളുടെ കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ യുഎന്‍, റഷ്യ, ചൈന തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങളും രാജ്യം ഇതേകാരണത്താല്‍ നിരസിച്ചിരുന്നു. അതേസമയം വായ്പവാങ്ങുന്നതിന് നയം തടസ്സമാകില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്ന് വായ്പയായി പണം തേടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കരാറിലേര്‍പ്പെടാനാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ നിലവിലെ ദുരന്തം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെല്‍പ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ നയത്തില്‍ മാറ്റം വരുത്തണമോ എന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്