കോവിഡ് ഭീതിക്കിടെ ഇന്ത്യൻ വംശജന് നേരെ ഇസ്രയേലിൽ വംശീയ ആക്രമണം. ജറുസലേമിൽ വച്ച് 20 കാരനാണ് രണ്ടു പേരുടെ ആക്രമണത്തിനിരയായത്. മണിപ്പൂരിൽ വേരുകളുള്ള അംശാലോം സിങ്സണെന്ന യുവാവിനെ രണ്ടുപേർ ചൈനാക്കാരൻ എന്ന് വിളിക്കുകയും കൊറോണ എന്ന് പരിഹസിച്ച് മർദ്ദിക്കുകയുമായിരുന്നു. നെഞ്ചിൽ സാരമായ പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിലാണ്.

താൻ ചൈനാക്കരൻ അല്ലെന്നും കോവിഡ് ബാധിതനല്ലെന്നും വിശദീകരിച്ചെങ്കിലും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് സിങ്സൺ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.മൂന്ന് വർഷം മുൻപാണ് സിങ്സണിന്റെ കുടുംബം മണിപ്പൂരിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.