ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേഴ്സിംഗ് ഏജൻസികളുടെയും കെയർ ഹോം ഉടമകളുടെയും കടുത്ത ചൂഷണമാണ് കെയർ വിസയിൽ യുകെയിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ നേരിടുന്നത് . വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും തരാതിരുന്നതിനെതിരെ പ്രതിഷേധിച്ച കെയറർമാരെ പിടിച്ചുവിടുന്ന നയമാണ് പലപ്പോഴും ഈ കൂട്ടർ സ്വീകരിക്കുന്നത്. ലക്ഷങ്ങളുടെ കടം മേടിച്ച് കെയർ വിസയിൽ യുകെയിൽ എത്തുന്ന നേഴ്സുമാർ അതുകൊണ്ടു തന്നെ ഏജൻസികൾക്കും കെയർ ഹോമുകൾക്കും എതിരെ ശബ്ദിക്കില്ലന്നതാണ് ഈ കൂട്ടർക്ക് വളം ചെയ്യുന്നത്.

എന്നാൽ താൻ നേരിട്ട അനീതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ടെങ്കിലും എംപ്ലോയ്മെൻറ് ട്രൈബ്യൂണലിൽ പരാതി നൽകി അനുകൂല വിധി സമ്പാദിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ കിരൺകുമാർ റാത്തോഡ് . ഇയാൾക്ക് നൽകേണ്ട ബാക്കി വേതനം നൽകാനാണ് കോടതി ഉത്തരവായിരിക്കുന്നത്. ഈ വിധി മലയാളികൾ ഉൾപ്പെടെയുള്ള കെയർ വിസയിൽ എത്തി ചൂഷണം നേരിടുന്നവർക്ക് അനീതിക്കെതിരെ ശബ്ദമുയർത്താൻ തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുകെയിലെ കെയർ വിസയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ ചൂഷണം നടത്തുന്നതായുള്ള സംഭവങ്ങൾ വളരെ നാളുകളായി മാധ്യമങ്ങളിൽ വാർത്തയായി കൊണ്ടിരിക്കുകയാണ് . ഏജൻ്റുമാർ ഒരുക്കിയ ചതി കുഴിയിൽ പെട്ട് യുകെയിലെത്തി ജോലിയും കൂലിയുമില്ലാതെ നിത്യവൃത്തിക്കായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്ന നിരാലംബരായ മലയാളികളുടെ ജീവിതകഥ ബിബിസിയും ഗാർഡിയൻ ദിനപത്രവും പുറത്തുകൊണ്ടുവന്നിരുന്നു..

ഇത്തരം കേസുകളിൽ എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ യുകെയിലെ പോലീസിനും പരിമിതിയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കാരണം പണം തട്ടുന്ന കുറ്റവാളികൾ ഇന്ത്യയിലായിരിക്കും . തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസ് പല കെയർ ഏജൻസികളുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു . ഇത്തരം സാഹചര്യങ്ങളിലും അവിടെ ജോലി ചെയ്യുന്നവരാണ് ദുരിതത്തിലാകുന്നത്. അടുത്തയിടെ ഇങ്ങനെ ലൈസൻസ് ക്യാൻസൽ ചെയ്ത സംഭവത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള കെയർ ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താനും അല്ലെങ്കിൽ രാജ്യം വിടാനുമാണ് ഹോം ഓഫീസ് നിർദ്ദേശിച്ചതെന്ന് മലയാളം യുകെ നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയുമായി ചെന്ന പലരോടും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ പറഞ്ഞതായി ചതിയിൽപ്പെട്ട ഒരു മലയാളി കെയർ വർക്കർ വെളിപ്പെടുത്തി.

ഉണ്ടെങ്കിൽ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഹോം ഓഫീസ് നൽകിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയർ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതിൽ പ്രധാനകാരണം ഈ മേഖലകളിൽ ഉയർന്നുവന്ന നിരവധി പരാതികൾ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ബിബിസിയിൽ കെയർ വിസ തട്ടിപ്പിനെ കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്തകൾ വന്നിരുന്നു . ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കൺസൾട്ടൻസി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകൾക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാർത്ത ഈ മേഖലയിൽ വൻ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് കെയർ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് .