ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പി.പി.ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു. കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്.

ഗൗതംഗ് പ്രവിശ്യ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു ബബിത. ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു ജൊഹന്നാസ്ബര്‍ഗിലുള്ള വീട്ടിലേക്കു കാറിൽ മടങ്ങുമ്പോഴാണ് ബബിതക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉന്നത തല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

ബബിത നൽകിയ റിപ്പോർട്ട് പി.പി.ഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വൻ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. 2 കോടി ഡോളറിന്‍റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്. എന്നാല്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം ബബിത സൂചിപ്പിച്ചിട്ടില്ലെന്നു സീരിയസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് വക്താവ് കൈസര്‍ കന്യാഗോ പറഞ്ഞു.