ഐപിഎൽ ഫൈനലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 179 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. ഓപ്പണർ ശ്രീവൽസ് ഗോസ്വാമിയെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും നായകൻ കെയിൻ വില്യംസണും ചേർന്ന് സ്കോർ ഉയർത്തി. 26 റൺെസടുത്ത ധവാനെ ജഡേജ പുറത്താക്കി.

വില്യംസണും യൂസഫ് പഠാനുമാണ് സൺറൈസേഴ്സിന് പൊരുതാനുള്ള സ്കോർ സമ്മനിച്ചത്. വില്യംസൺ 36 പന്തിൽ 47 റൺസെടുത്തു. യൂസഫ് പഠാൻ 25 പന്തിൽ 45 റൺസെടുത്തു. 15 പന്തിൽ 23 റൺസെടുത്ത ഷാക്കിബ് ‌അൽ ഹസന്റെ വിക്കറ്റ് ബ്രാവോയ്ക്കാണ്. ചെന്നൈക്കുവേണ്ടി നിഗിഡി, കരൺ ശർമ, ബ്രാവോ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ചെന്നൈയുടെ ബാറ്റിങ്ങും ഹൈദരാബാദിന്റെ ബോളിങ്ങും തമ്മിലുള്ള ആവേശപ്പോരിനാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. മൂന്നാംകിരീടമാണ് സിഎസ്കെയുടെ ലക്ഷ്യം. മൂന്നുകിരീടങ്ങളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിലേക്കും ധോണി കണ്ണുവയ്ക്കുന്നു.

വാട്സണ്‍, ഡുപ്ലെസി, അമ്പാട്ടി റായിഡു, റെയ്ന എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്കൊപ്പം ധോണിയുടെ കൗശലം കൂടി ചേരുമ്പോള്‍ ചെന്നൈയുടെ വീര്യം കൂടും. വാങ്കഡെയെ തറവാടുപോലെ അറിയാവുന്ന ധോണിയെ തറപറ്റിക്കുക എളുപ്പമല്ല. ആദ്യക്വാളിഫയറിലെ വിജയത്തിന് പുറമെ ലീഗില്‍ രണ്ടുതവണ സണ്‍റൈസേഴ്സിനെ സൂപ്പര്‍ കിങ്സ് തോല്‍പ്പിച്ചിരുന്നു.

റാഷിദും ഷാക്കിബും ഒന്നിക്കുന്ന സ്പിന്‍നിരയും ഭുവനേശ്വര്‍ നയിക്കുന്ന പേസര്‍മാരും അണിനിരക്കുമ്പോള്‍ വിസിലുകളെല്ലാം നിശബ്ദമാവും.