ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 12 ദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഹൈദരാബാദിലെ മാതാപിതാക്കള്‍ക്ക് കോള്‍ വന്നതോടെയാണ് തട്ടിക്കൊണ്ടുപോയത് ആണെന്ന് വ്യക്തമായത്. ഒരു ലക്ഷം രൂപയോളമാണ് (1200 യുഎസ് ഡോളർ) മോചനദ്രവ്യം ആവശ്യപ്പെട്ടത്.

മകനെ തട്ടിയെടുത്തെന്നും പണം തന്നില്ലെങ്കില്‍ കിഡ്‌നി വില്‍ക്കുമെന്നും മാതാപിതാക്കളെ സംഘാംഗം ഭീഷണിപ്പെടുത്തി. ഒഹായോയിലെ ക്ലീവ്‌ലൻഡ് സർവകലാശാലയില്‍ ഐടിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദ്(25). കഴിഞ്ഞ മെയിലാണ് യുവാവ് പഠനത്തിനായി യുഎസിലേക്ക് പോയത്. മാർച്ച്‌ 7 ന് ശേഷം മകൻ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ക്ലീവ്‌ലൻഡില്‍ മയക്കുമരുന്ന് മാഫിയ സംഘമാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അജ്ഞാത നമ്ബറില്‍ നിന്നാണ് അബ്ദുള്‍ മുഹമ്മദിന്റെ അച്ഛൻ മുഹമ്മദ് സലീമിന് കഴിഞ്ഞാഴ്ച വിളി വന്നത്. എങ്ങനെയാണ് തുക നല്‍കേണ്ടെതെന്ന് വിളിച്ചയാള്‍ പറഞ്ഞില്ല. യുഎസിലെ ബന്ധുക്കളെ മുഹമ്മദ് സലീം വിവരമറിയിച്ചു. അവർ ക്ലീവ്‌ലൻഡ് പൊലീസ് മിസിങ് കേസായി പരാതി നല്‍കി. കാണാതാകുമ്ബോള്‍ അബ്ദുള്‍ മുഹമ്മദ് ഒരു വെള്ള ടി ഷർട്ടും, ചുവപ്പ് ജാക്കറ്റും, നീല ജീൻസുമാണ് ധരിച്ചിരുന്നതെന്ന് ക്ലീവലൻഡ് പൊലീസ് അറിയിപ്പില്‍ പറഞ്ഞു.

ഷിക്കാഗോയിലെ ഇന്ത്യൻ കൗണ്‍സിലിനെയും സഹായം തേടി കുടുംബം വിവരം ധരിപ്പിച്ചു. നേരത്തെ അഭിജിത്ത് പരുചുരു( 20) എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ബോസ്റ്റണിലെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൂന്നുമാസത്തിനിടെ യുഎസില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒൻപതാമത്തെ സംഭവമാണിത്.

മയക്കുമരുന്ന് മാഫിയ സംഘം തന്റെ മകൻ അവരുടെ പക്കല്‍ ഉണ്ടെന്നതിന് തെളിവൊന്നും നല്‍കിയില്ലെന്ന് മുഹമ്മദ് സലിം പറഞ്ഞു. നിർദ്ദേശങ്ങള്‍ പാലിക്കാമെന്ന് മറുപടി പറഞ്ഞെങ്കിലും, അയാള്‍ ദേഷ്യപ്പെട്ട് ഫോണ്‍ വയ്ക്കുകയായിരുന്നു. കെട്ടിടനിർമ്മാണ സൈറ്റുകളിലെ സൂപ്പർവൈസറാണ് മുഹമ്മദ് സലിം.

സംഘാംഗം വിളിച്ചപ്പോള്‍ സംസാരിക്കുന്നതിന് തൊട്ടുമുമ്ബായി ഒരാള്‍ കരയുന്നതിന്റെ നേരിയ ശബ്ദം കേള്‍ക്കാമായിരുന്നു. അതുഞങ്ങളുടെ മകനാണോ എന്ന് വ്യക്തമല്ല, അച്ഛൻ മുഹമ്മദ് സലിം പറഞ്ഞു. മകൻ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നതെന്നും 30 മിനിറ്റിനകം പണം കിട്ടിയില്ലെങ്കില്‍ തനിക്ക് സഹായിക്കാനാവില്ലെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്.