ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ പണപ്പെരുപ്പം തുടർച്ചയായി നാലാം മാസവും പ്രതീക്ഷിച്ചതിലും വളരെ ഉയർന്ന നിലയിൽ തുടരുന്നതിന് പിന്നാലെ പലിശ നിരക്ക് വീണ്ടും ഉയരുമെന്ന അഭിപ്രായം ഉയരുന്നു. വിലക്കയറ്റത്തിന്റെ തോത് അളക്കുന്ന പണപ്പെരുപ്പം മെയ് മാസത്തിൽ 8.7 ശതമാനത്തിൽ എത്തിയിരുന്നു. വിമാനങ്ങൾക്കും സെക്കൻഡ് ഹാൻഡ് കാറുകൾക്കുമുള്ള ഉയർന്ന വിലയും മറ്റുമാണ് വിലക്കയറ്റത്തിൻെറ പിന്നിലെ കാരണമായി വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നത്. അതേസമയം സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലയും ദിനംപ്രതി ഉയർന്നുവരികയാണ്.

പ്രധാന മന്ത്രി റിഷി സുനകും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറും പങ്കെടുത്ത പരിപാടിയിൽ “മോർട്ട്ഗേജ് ദുരന്തത്തിന്” കൺസേർവേറ്റീവ് പാർട്ടിയാണ് ഉത്തരവാദികളെന്ന് സർ കെയർ ആരോപിച്ചു. എന്നാൽ “ആഗോള മാക്രോ ഇക്കണോമിക് സാഹചര്യം” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉയർന്ന ജീവിത ചിലവിൻെറ സാഹചര്യത്തിൽ ജനങ്ങളെ പിന്തുണയ്ക്കാൻ കോടികൾ ചിലവഴിച്ചതും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച പലിശ നിരക്ക് 0.25% മുതൽ 4.75% വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്കുകൾ ഉയരുമ്പോൾ ഭവന ഉടമകൾക്ക് മോർട്ട്ഗേജ് പേയ്മെന്റുകളിൽ വലിയ വർദ്ധനവ് ഉണ്ടാവും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് (ഐ.എഫ്.എസ്) ഉയർന്ന നിരക്കുകൾ മോർട്ട്ഗേജ് ഹോൾഡർമാരുടെ ഡിസ്പോസിബിൾ വരുമാനത്തിൻെറ 20 ശതമാനത്തിലധികം ഇടിവിന് കാരണമാകുന്നതായി മുന്നറിയിപ്പ് നൽകി.