കാനഡയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതി. രാജ്യം മുഴുവന്‍ ബാധമാകുന്ന ഉത്തരവിന് ഇന്നലെയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം കൊടുത്തത്. ഇതോടെ കഞ്ചാവ് വളര്‍ത്താനും വിതരണം നടത്താനും വില്‍ക്കുന്നതിനും നിയമാനുസൃതം തന്നെ സാധിക്കും.

നേരത്തെ ചികിത്സയ്ക്കു വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നതിന് കാനഡ അനുമതി നല്‍കിയിരുന്നു . 2001 ലായിരുന്നു ഇത്. പുതിയ നിയമം വന്നതോടെ സെപ്റ്റംബര്‍ മാസം മുതല്‍ ഇനി ലഹരിയായി തന്നെ കഞ്ചാവ് രാജ്യത്ത് ഉപയോഗിക്കാന്‍ സാധിക്കും. ഇതാദ്യമായിട്ടാണ് ഒരു ജി 7 രാജ്യം കഞ്ചാവ് ഉപയോഗത്തിന് നിയമാനുമതി നല്‍ുന്നത്

നമ്മുടെ കുട്ടികള്‍ക്ക് ഇത്രയും കാലം കഞ്ചാവ് എളുപ്പത്തില്‍ കിട്ടിയിരുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററിലെഴുതി. ഇതിലൂടെ രാജ്യത്തെ കുറ്റവാളികളാണ് ലാഭം നേടിയിരുന്നത്. ഇന്ന് അതിന് നമ്മള്‍ മാറ്റം വരുത്തി. നമ്മുടെ പദ്ധതി കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കി മാറ്റുകയെന്നതാണെന്ന് ജസ്റ്റിന്‍ ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

 

മുനിസിപ്പാലിറ്റി ഉള്‍പ്പെടയുള്ള രാജ്യത്തെ ഭരണ സംവിധാനങ്ങളിലൂടെയാണ് കഞ്ചാവ് വിപണിയിലെത്തിക്കുക. ഇതിനായി എട്ട് മുതല്‍ 12 ആഴ്ച വരെ സമയം അനുവദിക്കും. ഈ കാലവധിക്കുളളില്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്താന്‍ വ്യാപരികള്‍ക്കും പൊലീസിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗീകൃത നിര്‍മാതാക്കള്‍ക്ക് പുറമെ ഓണ്‍ലൈന്‍ മുഖനേയും കഞ്ചാവ് ലഭ്യമാകും. 30 ഗ്രാം വരെ കഞ്ചാവ് പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് കൈവശം സൂക്ഷിക്കാം.

അടുത്ത വര്‍ഷത്തോടെ കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങളെക്കുറിച്ചുള്ള സാധ്യത പഠനം ആദ്യ ഘട്ടത്തില്‍ നടത്തും. അതിനു ശേഷമായിരിക്കും കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക

കഞ്ചാവിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കാനഡ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ അനുവദീനയമായ അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വയ്ക്കുക, നാലില്‍ കൂടുതല്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുക, അംഗീകാരമില്ലാത്ത വ്യാപരികളില്‍ നിന്ന് വാങ്ങുക തുടങ്ങിയവ കുറ്റകരമാണ്. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ജസ്റ്റില്‍ ട്രൂഡോയുടെ 2015-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ഇതിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. പുതിയ നിയമം രാജ്യത്തെ കഞ്ചാവ് ഉപയോഗം വ്യാപിക്കുന്നതിന് കാരണമാകുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷീര്‍ അഭിപ്രായപ്പെട്ടു.