സ്വന്തം ലേഖകന്‍
ബ്രിസ്റ്റോള്‍ ; ഐ ഈ എല്‍ റ്റി എസ് സ്കോറിംഗില്‍ വിദേശ നേഴ്സുമാരോട് കാണിക്കുന്ന വിവേചനത്തിനെതിരെ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍റെ നേതൃതത്തില്‍ , ജനുവരി 20 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന ലോബിയിങ്ങില്‍ പങ്കെടുക്കാന്‍ യുകെയിലെ മലയാളി അസോസിയേഷനുകള്‍ തയ്യാറെടുക്കുന്നു. അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വേണ്ടി ഗ്ലോസ്റ്റ്റിലും , ബ്രിസ്റ്റോളിലും , ഡെര്‍ബിയിലെയും നോട്ടിംഗ്ഹാമിലെയും അംഗങ്ങള്‍ക്ക് വേണ്ടി ഡെര്‍ബിയിലും നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ആണ് ഇങ്ങനെ ഒരു തീരുമാനമുണ്ടായത് . യുകെയിലുള്ള പല മലയാളി അസോസിയേഷനുകളും ഈ പ്രശ്നത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന് പരിപൂര്‍ണ്ണ പിന്തുണ അറിയിച്ച്  മുന്നോട്ട് വന്നിട്ടുണ്ട് . ഏകദേശം അന്‍പതോളം ആളുകള്‍ പാര്‍ലമെന്റ്റ് ലോബിയിങ്ങില്‍ പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ കഴിഞ്ഞമാസം 17 ന് ഈ പ്രശ്നം പല എം പി മാരിലൂടെയും  പാര്‍ലമെന്റ്റില്‍ അവതരിപ്പിക്കുകയും ചെയിതിരുന്നു . അതുകൊണ്ട് തന്നെ ഇന്ത്യന്‍ നേഴ്സുമാരോട് കാണിക്കുന്നത് വിവേചനമാണെന്നും ഇതിനെതിരെ ഉടന്‍ നടപടി സ്വീകരിക്കണം എന്നും  എം പി മാര്‍ ഹെല്‍ത്ത് സെക്രട്ടറി ജെര്‍മി ഹണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .

യുകെ പോലെ ഒരു രാജ്യത്ത് ഇത്രയും ആളുകളെ ബോധവല്‍ക്കരിച്ചുകൊണ്ട് ഒരു പ്രക്ഷോഭം നടത്തുക എന്നത് ദുഷ്കരമാണ് . എന്നാല്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ ഏറ്റെടുത്തിരിക്കുന്ന ഈ പ്രശ്നം ആയിരക്കണക്കിന് മലയാളി നേഴ്സുമാര്‍ക്ക് ഗുണം ചെയ്യും എന്ന്‍ ഉറപ്പുള്ളത്കൊണ്ട് തന്നെ വന്‍ ജനപിന്തുണയാണ് ഈ ക്യാമ്പെയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്‌ .

ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍  ഗ്ലോസ്റ്റ്റിലും ബ്രിസ്റ്റോളിലും ഡെര്‍ബിയിലും നടത്തിയ സെമിനാറില്‍ നേഴ്സുമാരടക്കം അനേകം പേര്‍ പങ്കെടുത്തു . ജനുവരി  6 ന് ബ്രിസ്റ്റോളില്‍ നടന്ന സെമിനാറില്‍ ബ്രിസ്ക സെക്രട്ടറി ജോസ് തോമസിനൊപ്പം നിരവധി അംഗങ്ങള്‍ പങ്കെടുത്തിരുന്നു .ജനുവരി  7 ന് ഗ്ലോസ്സ്റ്ററിലെ സെന്‍റ്റ് അഗസ്റ്റിന്‍ ചര്‍ച്ച് പാരീഷ് ഹോളില്‍ വച്ച് നടന്ന സെമിനാറില്‍ ഗ്ലോസ്സ്റ്റര്‍ഷയര്‍ മലയാളി അസ്സോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ , സെക്രട്ടറി എബിന്‍ ജോസ് , വൈസ് പ്രസിഡന്റ് സണ്ണി ലൂക്കോസ് തുടങ്ങിയവര്‍ അടക്കം മറ്റ് പല അംഗങ്ങളും പങ്കെടുത്തു . ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന് വേണ്ടി ദേശിയ വൈസ് പ്രസിഡന്റ് ഹര്‍സേവ് ബെയിന്‍സ് , ദേശിയ നിര്‍വാഹക സമിതി അംഗങ്ങളായ ബൈജു വര്‍ക്കി തിട്ടാല , സുഗതന്‍ തെക്കെപുര , ഇബ്രാഹിം വക്കുളങ്ങര , ദിനേശ് വെള്ളാപ്പള്ളി തുടങ്ങിയവര്‍ സെമിനാറില്‍ സന്നിഹിതരായിരുന്നു .

ജനുവരി  8 ന് ഡെര്‍ബിയില്‍ നടന്ന സെമിനാറില്‍ ഡെര്‍ബിയിലെയും നോട്ടിംഗ്ഹാമിലെയും അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു . ഇന്ന്‍ യുകെയിലെ മലയാളി നേഴ്സുമാര് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഐ ഈ എല്‍ റ്റി എസ് സ്കോറിംഗില്‍ വിദേശ നേഴ്സുമാരോട് കാണിക്കുന്ന ഈ വിവേചനം . പല തവണ ഐ ഈ എല്‍ റ്റി എസ് പരീക്ഷ എഴുതിയപ്പോഴും ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം ആവശ്യമുള്ള സ്കോര്‍ കിട്ടുന്നില്ല എന്ന ഒറ്റകാരണത്താല്‍ വീണ്ടും വീണ്ടും ഐ ഈ എല്‍ റ്റി എസ് പരീക്ഷ എഴുതിക്കുകയാണ് ഇപ്പോള്‍ ചെയ്യിക്കുന്നത് . എന്നാല്‍ ശരിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും കഴിയാത്ത യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നേഴ്സുമാര്‍ക്ക് ഈ നിയമം ബാധകവുമല്ല . തീര്‍ത്തും അന്യായമായ ഈ വിവേചനത്തിനെതിരെയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടനും യുകെയിലെ മലയാളികളും പ്രതിക്ഷേധവുമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് നീങ്ങുന്നത് .

ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന് വേണ്ടി ദേശിയ വൈസ് പ്രസിഡന്റ് ഹര്‍സേവ് ബെയിന്‍സ് , ദേശിയ ട്രഷ്രറര്‍ രജീന്ദ്രര്‍ സിംഗ് , ദേശിയ നിര്‍വാഹക സമിതി അംഗങ്ങളായ ബൈജു വര്‍ക്കി തിട്ടാല , സുഗതന്‍ തെക്കെപുര , ഇബ്രാഹിം വക്കുളങ്ങര , ദിനേശ് വെള്ളാപ്പള്ളി തുടങ്ങിയവര്‍ സെമിനാറുകളില്‍ പങ്കെടുക്കുന്നുണ്ട് .

ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ എന്ന സംഘടനയെപ്പറ്റിയും , അവകാശങ്ങള്‍ നേടിയെടുക്കുവാന്‍  നാളിതുവരെ ഈ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റിയും , ഇന്ന്‍ ഈ  സംഘടന ഏറ്റെടുത്തിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും സെമിനാറില്‍ ഇവര്‍ ബോധവല്‍ക്കരണം നടത്തുന്നു . ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ല എന്ന്‍ തന്നെയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ ഉറപ്പ് നല്‍കുന്നത് . അതുകൊണ്ടുതന്നെ വളരെയധികം പ്രതീക്ഷയോടെയാണ് യുകെയിലെ മലയാളി ഈ സമൂഹം ഈ ക്യാമ്പെയിനെ നോക്കികാണുന്നത് .