ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് സമാനമായ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസത്തിനുള്ളില്‍ ജമ്മു കാശ്മീരില്‍ ആക്രമണം നടത്തനാണ് ജെയ്‌ഷെ പദ്ധതിയൊരുക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സൈനികര്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിക്കാനാണ് ജെയ്‌ഷെ പദ്ധതിയൊരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്നാഗിലും അതിതീവ്രതയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. പുല്‍വാമ മോഡലില്‍ തന്നെയാകും ആക്രമണമെന്നാണ് സൂചന. കൂടാതെ വലിയ സുമോ, എസ്.യു.വി വാഹനങ്ങള്‍ ഉപയോഗിച്ചാവും ചാവേര്‍ ആക്രമണം നടത്തുകയെന്നും മുന്നറിയിപ്പുണ്ട്.

ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച ബോംബ് സ്‌ഫോടനം ഉണ്ടായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് സൂചന. സ്‌ഫോടനത്തില്‍ പങ്കുള്ളതായി കരുതുന്ന ഒരാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.