മലയാളസിനിമയിലെ കുടുംബനായകൻ എന്നാണ് ജയറാമിനെ അറിയപ്പെടുന്നത്. ഇന്ന് ജയറാമിന്റെ 56–ാം പിറന്നാളാണ്. ഇപ്പോഴിതാ ജയറാമിന്റെ ആദ്യത്തെ അഭിമുഖത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മിമിക്രി വേദിയിൽ നിന്ന് സിനിമയിലെത്തിയ ജയറാം 1988–ൽ നടന്ന ഗൾഫ് ഷോയ്ക്കിടെ നൽകിയ അഭിമുഖമാണിത്. എ.വി.എം ഉണ്ണിയാണ് ഈ അഭിമുഖം ചെയ്തിരിക്കുന്നത്.
ജയറാം എന്നല്ലേ പേര് എന്ന് ചോദിച്ചാണ് അഭിമുഖം തുടങ്ങുന്നത്. ചെറുപ്പം മുതല്‍ മിമിക്രി ചെയ്ത് കാണിക്കുമായിരുന്നു.

4,5 വയസ്സുള്ളപ്പോൾ തൊട്ട് വീട്ടിലുള്ളവരെ ഒക്കെ അനുകരിച്ച് കാണിക്കുമായിരുന്നു. അതായിരുന്നു തുടക്കം. പിന്നീട് കലാഭവനിൽ എത്തിപ്പെട്ടു. പ്രമുഖർക്കൊപ്പം വേദികൾ പങ്കിട്ടു. ഇതിനുമുമ്പ് സിനിമയിലൊന്നും പ്രവർത്തിച്ചിട്ടില്ല. കലാകാരന്റെ അവസാന ലക്ഷ്യം സിനിമയായിരിക്കുമല്ലോ എന്നാണ് ജയറാം പറയുന്നത്..

സിനിമയിൽ ചാൻസ് ലഭിച്ചെന്ന് കേൾക്കുന്നുണ്ടല്ലോ. അതേക്കുറിച്ച് പറയാമോ എന്ന് ചോദിക്കുമ്പോൾ ഇന്ന് ചാൻസ് തരാമെന്ന് പറയും. നാളെ ഏത് ജയറാമെന്ന് പറയും. അതുകൊണ്ട് ചാൻസ് കിട്ടിയെന്നുള്ള കാര്യം പറഞ്ഞ് നടക്കുന്നത് ശരിയല്ല എന്നാണ് ജയറാമിന്റെ മറുപടി.