ലണ്ടന്‍: യഹോവ സാക്ഷികള്‍ കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ മറച്ചു വെക്കുന്നതായി വെളിപ്പെടുത്തല്‍. യുകെയില്‍ എമ്പാടുമുള്ള ഈ വിശ്വാസ സമൂസഹത്തില്‍ കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണമുള്‍പ്പെടെയുള്ള പീഡനങ്ങള്‍ മറച്ചുവെക്കപ്പെടുകയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ അത് യഹോവയുടെ അപ്രീതിക്ക് കാരണമാകുമെന്നും വിശ്വാസ സമൂഹത്തില്‍ നിന്ന് പുറത്താക്കുമെന്നും മതനേതാക്കളും മുതിര്‍ന്നവരും ഭീഷണിപ്പെടുത്തുകയാണെന്ന് ഇരകളാക്കപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. ഈ കമ്യൂണിറ്റിയിലെ മുന്‍ അംഗങ്ങളും ഇപ്പോള്‍ അംഗങ്ങളുമായ നൂറിലേറെയാളുകളാണ് തങ്ങള്‍ നേരിട്ട പീഡനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.

ഇവരില്‍ 41 പേര്‍ ലൈംഗികപീഡനത്തിന് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കുട്ടികളായിരുന്നപ്പോള്‍ മര്‍ദ്ദനമുള്‍പ്പെടെയുള്ള ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട 48 പേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയതായും ഗാര്‍ഡിയന്‍ വ്യക്തമാക്കുന്നു. പീഡനങ്ങള്‍ക്കും ചൈല്‍ഡ് ഗ്രൂമിംഗിനും വിധേയരാക്കുന്നതിന് സാക്ഷികളായിട്ടുണ്ടെന്നും അവരുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ടെന്നും 35 പേരും വെളിപ്പെടുത്തി. ഇവയില്‍ ഭൂരിപക്ഷം സംഭവങ്ങളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. ദശാബ്ദങ്ങള്‍ക്ക് മുമ്പ് നടന്നവ മുതല്‍ അടുത്തിടെ നടന്ന പീഡനങ്ങള്‍ വരെ ഇരകള്‍ വിശദീകരിച്ചു.

യഹോവ സാക്ഷികള്‍ മറ്റു കമ്യൂണിറ്റികളില്‍ നിന്ന് അകലം പാലിക്കുന്നവരും സമൂഹ നിയന്ത്രണം സ്വയം കയ്യാളുന്നവരെന്ന് അവകാശപ്പെടുന്നവരുമാണെന്ന് ഇരകള്‍ പറയുന്നു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ഇവരെ പഠിപ്പിക്കുന്നത്. ഈ മതവിഭാഗത്തിന്റെ നേതൃത്വം തയ്യാറാക്കിയ നിയമമനുസരിച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഗൗരവമായെടുക്കണമെങ്കില്‍ രണ്ട് സാക്ഷികളെങ്കിലും ഉണ്ടായിരിക്കണം. പീഡിപ്പിച്ചയാളിന്റെ മുന്നില്‍ വെച്ച് ഇരകള്‍ തങ്ങളുടെ ആരോപണം ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പടാറുണ്ട്. വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ പുരുഷന്‍മാരായ മതനേതാക്കളുടെ മുമ്പില്‍ അവയേക്കുറിച്ച് വിശദീകരിക്കാനും നിര്‍ബന്ധിക്കപ്പെടാറുണ്ടെന്നും ഇരകള്‍ പറഞ്ഞു.

ഈ കമ്യൂണിറ്റിയില്‍ 1970കളില്‍ ഒരു പീഡോഫൈല്‍ വിഭാഗം സജീവമായിരുന്നെന്ന് റേച്ചല്‍ ഇവാന്‍സ് എന്ന ഇര വെളിപ്പെടുത്തി. ഇരകളാക്കപ്പെടുന്നവരെ നിശബ്ദരാക്കാന്‍ ശക്തമായ സംവിധാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രശ്‌നമുണ്ടെന്ന് ആരെങ്കിലും മതനേതാക്കളെ അറിയിച്ചാല്‍ അത് ആഭ്യന്തരമായി പരിഹരിക്കാമെന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ ചെയ്യും. ഫലത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ സംരക്ഷിക്കപ്പെടുകയും ഇരകള്‍ നിശബ്ദരാക്കപ്പെടുകയുമാണ് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയവര്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിനാളുകള്‍ പീഡനങ്ങള്‍ക്ക് വിധേയരായി നിശബ്ദരാക്കപ്പെട്ടിട്ടുണ്ടെന്നും പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.