ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ സർക്കാരിനെ പ്രതിനിധീകരിച്ച് ചാൻസിലർ ജെറമി ഹണ്ട് പാർലമെന്റിൽ നിർണായക തീരുമാനങ്ങൾ വെളിപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിൻറെ ഭാഗമായി എല്ലാ മേഖലകളിലും നികുതി നിരക്ക് ഉയരും . രാജ്യത്തെ മാന്ദ്യത്തിൽ നിന്നും കരകയറ്റാൻ ലക്ഷ്യമിട്ടുള്ള ചിലവ് ചുരുക്കലും നികുതി വർദ്ധനവുമാണിതെന്ന് ചാൻസിലർ തസർക്കാരിൻെറ നടപടികളെ ന്യായീകരിച്ചു.

മറ്റൊരു പ്രധാന നിർദ്ദേശം രാജ്യത്തെ മിനിമം വേതനത്തിലുള്ള വർദ്ധനവാണ് . 23 വയസ്സിന് മുകളിലുള്ളവർക്ക് ദേശീയ വേതനം അടുത്ത ഏപ്രിൽ മുതൽ മണിക്കൂറിന് 9.50 പൗണ്ടിൽ നിന്ന് 10.42 പൗണ്ടായി ഉയരും. ഇതിനൊപ്പം തന്നെ പണപെരുപ്പത്തിന് ആനുപാതികമായി പെൻഷനും വൈകല്യമുള്ളവർക്കുള്ളതായ ആനുകൂല്യങ്ങളും 10.1 ശതമാനം ഉയരും.

ഉയർന്ന വരുമാനക്കാർക്ക് ആദായനികുതിയുടെ പരിധി കുറയ്ക്കുകയും ചെയ്തു. ഇതു പ്രകാരം നേരത്തെ ഉള്ള വാർഷിക വരുമാനമായ 150,000 പൗണ്ടിന് പകരം 125, 140 പൗണ്ട് വരുമാനം ഉള്ളവർക്ക് ഇനി 45% അധിക നികുതി നൽകേണ്ടതായി വരും.

ഇലക്ട്രിക് വാഹനങ്ങൾ 2025 ഏപ്രിൽ മുതൽ റോഡ് നികുതി അടയ്ക്കണം. ഈ നീക്കം വളർന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിക്ക് വൻ തിരിച്ചടിയാകുമെന്നാണ് അഭിപ്രായവും ശക്തമാണ്. അതുപോലെതന്നെ ലോക്കൽ കൗൺസിലുകൾക്ക് കൗൺസിൽ നികുതി നിലവിലെ 3 ശതമാനത്തിന് പകരം 5% വരെ പ്രാദേശിക വോട്ടെടുപ്പ് കൂടാതെ വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന നീക്കം വൻ ജനരോക്ഷത്തിന് കാരണമാകാനുള്ള സാധ്യതയും മുന്നിലുണ്ട്.

റിഷി സുനക് സർക്കാരിൻറെ സാമ്പത്തിക നയ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് യുകെ മലയാളി സമൂഹത്തിൽനിന്ന് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ മിനിമം വേതനം ഉയരുന്നത് തീർച്ചയായും യു കെ മലയാളികൾക്ക് അനുഗ്രഹപ്രദമാകും . പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന യുകെ മലയാളി വിദ്യാർത്ഥികൾ ജെറമി ഹണ്ടിന്റെ പ്രഖ്യാപനത്തെ സന്തോഷത്തോടെയാണ് വരവേറ്റത്. എങ്കിലും ഒരു കൈ കൊണ്ട് തലോടി മറ്റൊരു കൈ കൊണ്ട് പ്രഹരിക്കുന്ന നയമാണ് ചാൻസിലറുടെ പ്രഖ്യാപനത്തിലുള്ളതെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. അടുത്ത രണ്ടുവർഷത്തേയ്ക്ക് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ നികുതികൾ വർധിപ്പിക്കുന്നത് ജീവിതം കൂടുതൽ ദുരിത പൂർണമാകുമെന്ന അഭിപ്രായം പൊതുവെ ഉയർന്നുവരുന്നുണ്ട്.