ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബഡ്ജറ്റ് ഇന്ന് ചാൻസിലർ ജെറമി ഹണ്ട് അവതരിപ്പിക്കും. പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവും മൂലം വീർപ്പുമുട്ടുന്ന യുകെ മലയാളികൾ വളരെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ബഡ്ജറ്റിനെ ഉറ്റുനോക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനപ്രിയ ബഡ്ജറ്റായിരിക്കും ജെറമി ഹണ്ട് അവതരിപ്പിക്കുക എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇന്നത്തെ ബഡ്ജറ്റിൽ നാഷണൽ ഇൻഷുറൻസിൽ 2p വെട്ടി കുറയ്ക്കുമെന്ന പ്രതീക്ഷയാണ് പൊതുവെ ഉള്ളത് . . 35,000 പൗണ്ട് ശമ്പളമുള്ള ഒരാൾക്ക് 2p വെട്ടി കുറച്ചാൽ പ്രതിവർഷം ഏകദേശം 450 പൗണ്ട് ഇളവുകൾ ലഭിക്കും എന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ദേശീയ ഇൻഷുറൻസ് വെട്ടി കുറയ്ക്കുന്നത് ആദായനികുതി ഇളവുകൾ നൽകുന്നതിനേക്കാൾ ജനങ്ങൾക്ക് പ്രയോജനകരമാണ്. പക്ഷേ ജനങ്ങൾക്ക് എത്രമാത്രം ഇത് മനസ്സിലാകും എന്ന കാര്യത്തിൽ എംപിമാരും സംശയത്തിലാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി ഈ തീരുമാനം എത്രമാത്രം പ്രയോജനം ചെയ്യും എന്ന ആശങ്ക ഭരണപക്ഷത്തിന് ശക്തമായുണ്ട്. ഇതുകൂടാതെ നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള നികുതികൾ വെട്ടികുറയ്ക്കാൻ ചാൻസിലറിന്റെ മേൽ ഭരണപക്ഷത്തു നിന്ന് തന്നെ ശക്തമായ സമ്മർദ്ദം ഉണ്ട്.


നാഷണൽ ഇൻഷുറൻസ് വെട്ടി കുറയ്ക്കുന്നത് കൂടാതെ ഒരു വർഷത്തേയ്ക്ക് ഇന്ധന തീരുവ മരവിപ്പിക്കും എന്നും സൂചനയുണ്ട്. ഇത് കൂടാതെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബർമിംഗ്ഹാം, നോട്ടിംഗ്ഹാം ഉൾപ്പെടെയുള്ള കൗൺസിലുകളെ സഹായിക്കാനും ബഡ്ജറ്റിൽ പണം കാണേണ്ടതുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി വരുമാനം കണ്ടെത്താൻ എന്തൊക്കെ രീതിയാണ് സർക്കാർ അവലംബിക്കുക എന്നത് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന വിഷയമാണ്. വേപ്പുകൾക്ക് പുതിയ നികുതി ഏർപ്പെടുത്തുക , നോൺ ഡോം ടാക്സ് സ്റ്റാറ്റസ് ഒഴിവാക്കുക തുടങ്ങിയവ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ .