രാജ്യത്തെ ഞെട്ടിച്ച് ജാർഖണ്ഡിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം. 35കാരിയായ യുവതിയെയാണ് 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാർക്കറ്റിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെയും ഭർത്താവിനേയും സംഘം ആക്രമിക്കുകയായിരുന്നു.

പതിനേഴ് പേരടങ്ങുന്ന സംഘം ദമ്പതിമാരെ തടഞ്ഞുവെയ്ക്കുകയും ഭർത്താവിനെ കീഴ്‌പ്പെടുത്തിയ ശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും സംഘത്തിലെ എല്ലാവരും ബലാത്സംഗം ചെയ്‌തെന്നും അഞ്ച് മക്കളുടെ മാതാവ് കൂടിയായ യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തതായും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

കേസിൽ 16 പേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും ഡിഐജി സുദർശൻ മണ്ഡലും പ്രതികരിച്ചു. യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ശക്തമാവുകയാണ്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും ജംഗിൾരാജ് ആണെന്നും ബിജെപി ആരോപിച്ചു.