തിരുവനന്തപുരം: പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ നിന്ന് നാദിര്‍ഷയെ മൂന്ന് തവണ വിളിച്ചിട്ടുണ്ടെന്ന് ജിന്‍സന്റെ മൊഴി. ഇവയില്‍ ഒരു കോള്‍ 8 മിനിറ്റ് വരെ നീണ്ടു നിന്നെന്നും ജിന്‍സണ്‍ മൊഴി നല്‍കി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്. നാദിര്‍ഷയെയും അപ്പുണ്ണിയെയും മൂന്ന് ദിവസം തുടര്‍ച്ചയായി വിളിച്ചു. ലക്ഷ്യയില്‍ എന്തോ കൊടുത്തിട്ടുണ്ടെന്ന് പറയുന്നത് കേട്ടെന്നും ജിന്‍സണ്‍ പറഞ്ഞു.

നാദിര്‍ഷ, ദിലീപ് എന്നിവരുമായി മറ്റ് ചില ഇടപാടുകള്‍ ഉണ്ടെന്നും സുനി പറഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞുവെന്നും രഹസ്യ മൊഴിയില്‍ പറയുന്നു. നടി ആക്രമണത്തിനിരയായ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

ആക്രമണം നടക്കുന്നതിനു മുമ്പ് സുനി വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഈ കോളുകള്‍ക്കു പിന്നാലെ അപ്പുണ്ണിയുടെ നമ്പറുകളിലേക്ക് പല നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നിരുന്നു. എന്നാല്‍ പോലീസ് നല്‍കിയ നാല് നമ്പറുകള്‍ അറിയില്ലെന്നാണ് അപ്പുണ്ണി അറിയിച്ചത്.