ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ഗുരുവിന്റെ അനുസ്മരണം നടത്തിയതിന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു അഫ്‌സല്‍ഗുരു അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനേ തുടര്‍ന്നാണ് നടപടി. കനയ്യ കുമാറിനെതിരെ ഐപിസി 124 എ ( രാജ്യദ്രോഹം), 120 ബി (കുറ്റകരമായ ഗൂഢാലോചന)ഏന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് ചൂണ്ടിക്കാട്ടി ബി.ജെപി എം.പി മഹേഷ് ഗിരിയും എ.ബി.വി.പിയും വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഫ്തിയില്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെത്തിയ രണ്ട് പൊലീസുകാര്‍ കനയ്യ കുമാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ചൊവ്വാഴ്ചയായിരുന്നു വിവാദമായ പരിപാടി ജെ.എന്‍യുവില്‍ നടന്നത്. ഇതിനെതിരെ എ.ബി.വി.പി. രംഗത്ത് വരികയും കാമ്പസില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയന്റെ പരിപാടിക്ക് യൂണിവേഴ്‌സിറ്റി അനുമതി നല്‍കിയിരുന്നില്ല. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി ഇന്ന് രാജ്പത്ത് റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.