നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് പിന്തുണയുമായി കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്. പ്രിന്റോയ്ക്ക് ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്താണ് നിര്‍മാതാവ് ജോബി ജോര്‍ജ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിന്റോയ്ക്ക് ഓസ്‌ട്രേലിയയിലോ ദുബായിലോ, യുകെയിലോ തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായാണ് ജോബി ജോര്‍ജിന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. അതേസമയം പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലായി. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്.പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തി.

മോനേ, നിനക്ക് കഴിയുമെങ്കില്‍ നിന്റെ നമ്പര്‍ അയച്ച് താ. അല്ലെങ്കില്‍ എന്റെ ഓഫീസിലേക്കോ എന്റെ വീട്ടിലേക്കോ നിനക്ക് വരാം. എന്റെ മരണം വരെ ഞാന്‍ നിനക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലോ ദുബായിലോ യുകെയിലോ ഓസ്‌ട്രേലിയിലോ ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ഞാന്‍ ജോലി മേടിച്ച് തരും’ എന്നാണ് ജോബിയുടെ കുറിപ്പ്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയിലാണ് പെയിന്റിംഗ് പണിക്കാരനായ വടക്കാഞ്ചേരി സ്വദേശി സിഎല്‍ പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

കടുത്ത മമ്മൂട്ടി ആരാധകനായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി. മുന്‍പ് കസബയെ വിമര്‍ശിച്ച പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു. ‘ഗീതു ആന്റിയും ,പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്‌ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും’ എന്നായിരുന്നു അന്ന് ജോബി കുറിച്ചത്.