ഉപ്പും മുളകിലെ ലച്ചുവായി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ലച്ചുവിനെ വീട്ടിലെ അംഗമായി എല്ലാവരും സ്വീകരിച്ചു. അതാണ് അടുത്തിടെ ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ മലയാളികളും കരഞ്ഞത്.

അച്ഛനെ കുഞ്ഞുനാളിലെ നഷ്ടപ്പെട്ട ജൂഹിയ്ക്ക് അമ്മയെ കൂടി നഷ്ടമായിരിക്കുകയാണ്.
അതിന്റെ വേദനയില്‍ നിന്നും ജൂഹി ഇനിയും മുക്തയായിട്ടില്ല. വേദന മറികടക്കാന്‍, ഉപ്പും മുളകും ടീമിനൊപ്പം എരിവും പുളിയും ഷോയിലൂടെ ജൂഹി വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുകയാണ്. അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് ജൂഹി.

പപ്പ കൂടെ ഇല്ലാത്ത വിഷമം അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസും തുടങ്ങി എന്റെ ഷൂട്ടിങ്ങിന്റെ ഡേറ്റ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടുകാരെ പോലെ ആയിരുന്നു. എടോ എന്നാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്. വഴക്കിടുമ്പോള്‍ താന്‍ പോടോ ആരാ ഭരിക്കാന്‍ എന്നൊക്കെ ചോദിച്ച് അമ്മ വരും. അപ്പോള്‍ ഞാനും വിട്ട് കൊടുക്കില്ല. ഒരിക്കലും ആരെയും ഡിപന്‍ഡന്റ് ആകരുതെന്ന് അമ്മ പറയുമായിരുന്നു. ഇപ്പോള്‍ അത് മനസിലാകുന്നുണ്ട്.

കുറച്ച് മുന്‍പ് എനിക്കൊരു ഷൂട്ടിങ് ഉണ്ടായിരുന്നു. അന്ന് കോവിഡ് പ്രോട്ടോകോള്‍ കാരണം അമ്മയ്ക്ക് വരാന്‍ സാധിച്ചിരുന്നില്ല. അന്ന് അമ്മ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. വെള്ളം കുടിക്കും, ഉറക്കം തൂങ്ങി ഇരിക്കരുത്, എന്നിങ്ങനെ പറഞ്ഞതൊക്കെ ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു. ഇപ്പോള്‍ അമ്മയെ മിസ് ചെയ്യുമ്പോള്‍ ആ വോയിസ് എടുത്ത് ഞാന്‍ കേള്‍ക്കും.

സെപ്റ്റംബര്‍ പതിനൊന്നിന് ചോറ്റാനിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയുടെ കൂടെ സ്‌കൂട്ടറില്‍ പോയതായിരുന്നു. ഒരു ടാങ്കര്‍ ലോറി വന്നിടിച്ചു. കുറച്ച് കഴിഞ്ഞ് ഭയ്യ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞ് കരയുന്നു. പപ്പ മരിച്ചതിന് ശേഷം ഭയ്യ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.

ഉപ്പും മുളകിലെയും കല്ല്യാണം സീരിയലിലെ ഒരു കല്ല്യാണമാണെന്ന് പലര്‍ക്കും മനസിലായില്ല. ഹല്‍ദി, തലേദിവസത്തെ റിസപ്ഷന്‍, കല്ല്യാണം എല്ലാം കൂടി രണ്ടാഴ്ച ഉണ്ടായിരുന്നു. ഇതോടെ സീരിയലിലെ കല്ല്യാണം കണ്ടവരെല്ലാം എന്റെ യഥാര്‍ഥ വിവാഹമാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ ഫേക്ക് ന്യൂസുകളും ട്രോളുകളുമൊക്കെ വന്നു. സോഷ്യല്‍ മീഡിയ ശരിക്കും എന്നെ കെട്ടിച്ചു. ഞാനോ എന്റെ വീട്ടുകാരോ അറിയാതെ എന്റെ കല്യാണത്തിന്റെ ഇന്‍വിറ്റേഷന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.

ഭയ്യയുടെ കൂടെ പുറത്ത് പോയപ്പോള്‍ മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങി നടക്കാന്‍ നാണമില്ലേ എന്നുള്ള ചോദ്യങ്ങളും വന്നിരുന്നു. സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ലൈവില്‍ വന്ന് പറഞ്ഞു. ഇതിനിടയില്‍ പഠനം മുടങ്ങുമെന്ന് കൂടി ഓര്‍ത്താണ് സീരിയലില്‍ നിന്നും പിന്മാറിയത്.

ഈ പ്രതിസന്ധികളിലെല്ലാം കൂടെ നിന്നത് റോവിന്‍ ആണ്. ഞാന്‍ പിടിച്ച് നിന്നത് ആ സപ്പോര്‍ട്ട് കൊണ്ടാണ്. അമ്മയുടെ മരണശേഷം എല്ലാ ദിവസവും കാണാന്‍ വരും. സംസാരിക്കും, ആശ്വസിപ്പിക്കും. മൂന്ന് വര്‍ഷം മുന്‍പ് ഒരു കവര്‍ സോംഗിന്റെ ഷൂട്ടിന് ഇടയില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അമ്മയുമായിട്ടും അദ്ദേഹം നല്ല സൗഹൃദമായിരുന്നു.

ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും വാര്‍ത്ത വന്നിട്ടുണ്ട്. ഇതൊന്നും സത്യമല്ല. വിവാഹത്തെ കുറിച്ച് ഉടനെ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഇരുപത്തിമൂന്ന് വയസേ ആയിട്ടുള്ളു. മൂന്ന് മാസം മുന്‍പുള്ള ജീവിതത്തിലൂടെ അല്ല ഇപ്പോള്‍ കടന്ന് പോകുന്നത്.