91 വയസുകാരനായ മുന്‍ ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനെ മരുന്ന് കൊടുത്ത് മയക്കിയ ശേഷം വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിലടച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇയാളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. സൗത്ത് ഡല്‍ഹി ജികെ 2 മേഖലയിലാണ് സംഭവം. 91കാരനായ കിഷന്‍ ദേവ് ഖോസ്ലയേയും ഭാര്യ സരോജിനേയുമാണ് 28കാരനായ വീട്ടുജോലിക്കാരന്‍ കിഷന്‍ മയക്കിക്കിടത്തിയത്. കിഷന്‍ ദേവ് ഖോസ്ലയെ ഫ്രിഡ്ജില്‍ വയ്ക്കുകയായിരുന്നു.

ചായയില്‍ മയക്കുമരുന്ന് കലക്കിക്കൊടുക്കുകയാണ് ചെയ്തത്. ഖോസ്ലയെ തട്ടിക്കൊണ്ടുപോയി വിലപേശാനായിരുന്നു പരിപാടി എന്നാണ് കിഷന്‍ പൊലീസിനോട് പറഞ്ഞത്. ഖോസ്ലയെ ഫ്രിഡ്ജിലാക്കി ടെംപോയില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ഫ്രിഡ്ജ് തുറന്നപ്പോള്‍ കിഷന്‍ ദേവ് ഖോസ്ല മരിച്ചതായി മനസിലായി. സംഗം വിഹാറിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് കിഷനും സംഘവും ഖോസ്ലയെ കുഴിച്ചിട്ടു. കിഷന്‍ ദേവ് ഖോസ്ലയുടെ ചീത്തവിളിയും ശകാരവും സഹിക്കാന്‍ വയ്യാതെയാണ് ഇത് ചെയ്തത് എന്നാണ് കിഷന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഖോസ്ലയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഒരു മാസം മുമ്പ് തുടങ്ങിയരുന്നതായും ജോലിക്കാരന്‍ പറയുന്നു.

പുലര്‍ച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റപ്പോളാണ് ഭര്‍ത്താവിനെ കാണാനില്ല എന്ന് സരോജിന് മനസിലായത് എന്ന് പൊലീസ് പറയുന്നു. ഫ്രിഡ്ജും കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കിഷന്‍ ഫ്രിഡ്ജുമായി പുറത്തേയ്ക്ക് പോകുന്നത് കണ്ടതായി ഫ്‌ളാറ്റ് സെക്യൂരിറ്റി പറയുന്നു. എന്നാല്‍ ഫ്രിഡ്ജ് നേരെയാക്കാന്‍ കൊണ്ടുപോവുകയാണ് എന്നാണ് സെക്യൂരിറ്റി കരുതിയത്. രണ്ട് വര്‍ഷം മുമ്പാണ് ഖോസ്ലയും ഭാര്യയും ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കിയത്. മക്കള്‍ രണ്ട് പേരും ഓസ്‌ട്രേലിയയിലാണ്.