കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള അസന്തോഷത്തെ തുടർന്ന് നേതൃത്വവുമായി ഇടഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കെ. സുധാകരൻ എം.പി. വീണ്ടും ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകുന്നു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയും ചർച്ചകൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെയും വ്യാഴാഴ്ച രാത്രി കണ്ണൂരിലേക്ക് മടങ്ങിയ സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയാണ് നേരിട്ട് ഇടപെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോണിൽ ബന്ധപ്പെട്ട് തിങ്കളാഴ്ച ഡൽഹിയിലെത്താൻ അദ്ദേഹം നിർദേശിച്ചതായാണ് വിവരം.
വ്യാഴാഴ്ച അർധരാത്രിയോടെ കണ്ണൂരിലെ വീട്ടിലെത്തിയ സുധാകരൻ പിന്നീട് സാമൂഹിക മാധ്യമത്തിൽ വൈകാരികമായ കുറിപ്പും പങ്കുവെച്ചിരുന്നു. കണ്ണൂരുമായുള്ള ആത്മബന്ധവും പാർട്ടിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളും പരാമർശിച്ചുള്ള കുറിപ്പാണ് ശ്രദ്ധ നേടിയത്. എന്നാൽ അത്തരമൊരു ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും വിഷയം അന്വേഷിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സുധാകരന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽനിന്ന് പോസ്റ്റ് നീക്കിയിട്ടില്ല.
ഇതിനിടെ കണ്ണൂർ ഡി.സി.സി. ഓഫീസിന് മുന്നിൽ ഉൾപ്പെടെ സുധാകരനെ പിന്തുണച്ചുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അടുത്ത അനുയായികൾ വീട്ടിലെത്തി പിന്തുണ അറിയിച്ച സാഹചര്യത്തിലാണ് പ്രശ്നം വഷളാകാതിരിക്കാൻ ദേശീയനേതൃത്വം നേരിട്ട് ഇടപെട്ടത്. കണ്ണൂരിൽ മത്സരിക്കാനുള്ള ആഗ്രഹം സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെങ്കിലും എം.പി.മാർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിലപാട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറിയിച്ചതായാണ് സൂചന. സുധാകരൻ നിർദേശിക്കുന്ന വ്യക്തിയെ സ്ഥാനാർഥിയാക്കാമെന്ന ഉറപ്പ് നൽകിയിട്ടും ചർച്ചകൾ പൂർത്തിയാകാതെ അദ്ദേഹം മടങ്ങുകയായിരുന്നു.











Leave a Reply