ബേസില്‍ ജോസഫ്
കാഞ്ഞിരപ്പള്ളി: സഭാദ്ധ്യക്ഷന്മാരും സന്യസ്തരും വിശ്വാസി സമൂഹവും ഒത്തു ചേര്‍ന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിക്ഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തിഡ്രലില്‍ പതിനായിരക്കണക്കിനു അജഗണങ്ങള്‍ സാക്ഷിയായ അഭിഷേകകര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. അഭിഷേക കര്‍മത്തിനു മുന്നോടിയായി പ്രൗഢഗംഭീരവും നയന മനോഹരവുമായ പ്രദക്ഷിണമാണ് ക്രമീകരിച്ചിരുന്നത്. പ്രദക്ഷിണത്തില്‍ കത്തോലിക്കാ അകത്തോലിക്കാ സഭകളില്‍ നിന്നുള്ള എണ്‍പതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും ഇരുനൂറ്റമ്പതിലധികം വൈദികരും പങ്കെടുത്തു.

pulikkal

പ്രദക്ഷിണ പാതയുടെ ഇരുവശങ്ങളിലായി രൂപതയിലെ 143 ഇടവകകളെ പ്രതിനിധീകരിച്ച് പ്രത്യേക വേഷത്തില്‍ 143 മാതാക്കള്‍ കൊടികളും 143 പുരുഷന്മാര്‍ മുത്തുക്കുടകളും വഹിച്ചു. പ്രദക്ഷിണത്തിനു മുമ്പിലായി പത്ത് ഫൊറോനകളെ പ്രതിനിധീകരിച്ച് പത്ത് സ്വര്‍ണക്കുരിശുകള്‍ നീങ്ങി. ഈ സമയത്ത് ഗായകസംഘം ആമുഖഗാനം ആലപിച്ചു. കൊടിതോരണങ്ങളും പേപ്പല്‍ പതാകകളും വര്‍ണ്ണാഭമായ അങ്കണവും പന്തലും നിറഞ്ഞു നിന്ന വിശ്വാസികള്‍ നവ ഇടയനു കൂപ്പുകൈകളോടെ പ്രാര്‍ത്ഥനാ ആശംസകള്‍ നേര്‍ന്നു. സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിന്റെ മണിനാവുകള്‍ സ്തുതിയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച ധന്യനിമിഷങ്ങളില്‍ കത്തീഡ്രല്‍ കവാടത്തില്‍ നിയുക്ത മെത്രാനെയും പിതാക്കന്മാരെയും കത്തീഡ്രല്‍ വികാരിഫാ. ജോര്‍ജ് ആലുങ്ങള്‍, വികാരി ജനറാള്‍മാരായ റവ. ഡോ. മാത്യു പായിക്കാട്ട്, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ചാന്‍സിലര്‍ റവ. ഡോ. കുര്യന്‍ താമരശ്ശേരി, വൈസ് ചാന്‍സിലര്‍ റവ. ഡോ. മാത്യു കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ചടങ്ങുകള്‍ക്ക് മുന്നോടിയായി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറക്കല്‍ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്ന് മാര്‍ ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹമെത്രാന്‍ ആയി നിയമിച്ചു കൊണ്ടുള്ള സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ ്കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് റവ. ഡോ. കുര്യന്‍ താമരശ്ശേരി വായിച്ചു. വൈസ് ചാന്‍സിലര്‍ റവ. ഡോ. മാത്യു കല്ലറക്കല്‍ ഇത് പരിഭാഷപ്പെടുത്തി. രൂപതയുടെ പ്രഥമ സഹായ മെത്രാന്മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ പൗരസ്ത്യ സുറിയാനി ആരാധനാക്രമ പാരമ്പര്യമനുസരിച്ച് സീറോ മലബാര്‍ സഭയില്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനത്തോടുകൂടിയാണ് മെത്രാഭിഷേക കര്‍മം ആരംഭിച്ചത്.

രക്തസാക്ഷികളെയും വിശുദ്ധരേയും പോലെ ഈശോയ്ക്ക ്പ്രത്യേകമായ വിധം സാക്ഷ്യം വഹിക്കാന്‍ ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ കടപ്പെട്ടിരിക്കുന്നുവെന്ന വസ്തുത ഈ കര്‍മം അനുസ്മരിപ്പിച്ചു. തുടര്‍ന്ന് നിയുക്ത മെത്രാന്‍ വിശ്വാസ പ്രതിജ്ഞ നടത്തി. സഭയുടെ സത്യവിശ്വാസം ഏറ്റുപറയുന്നതോടൊപ്പം മാര്‍പാപ്പയോടും സീറോ മലബാര്‍ സഭയുടെ പിതാവു ംതലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പിനോടുമുള്ള വിധേയത്വവും അദ്ദേഹം ഏറ്റു പറഞ്ഞു. തുടര്‍ന്ന് മദ്ബഹാഗീതത്തിനു മുമ്പ് സങ്കീര്‍ത്തനാലാപനത്തോടെ മെത്രാഭിഷേക കൈവയ്പ്പു പ്രാര്‍ത്ഥന നടത്തി. കൈവയപ്പു പ്രാര്‍ത്ഥനയ്ക്കു ശേഷം സഹകാര്‍മികരായ മെത്രാന്മാര്‍ നിയുക്ത മെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ച് സുവിശേഷ ഗ്രന്ഥം വെച്ചു. മെത്രാന്‍ സുവിശേഷ വാഹകനാണെന്ന് സൂചിപ്പിക്കാനാണ് നിയുക്ത മെത്രാന്റെ ചുമലില് സുവിശേഷ ഗ്രന്ഥംവെച്ചത്.

മെത്രാഭിഷേക കര്‍മത്തിന്റെ അവസാനം സന്നിഹിതരായിരുന്ന മെത്രാന്മാര്‍ നിയുക്ത മെത്രാനെ ആശ്ലേഷിച്ചു. തുടര്‍ന്ന് തനിക്ക് മെത്രാപ്പോലീത്താ കൈമാറിയ കൈ സ്ലീവാ ഉപയോഗിച്ച് സ്ലീവാ ചുംബനം നടത്തി നവാഭിഷിക്തനായ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അഭിഷേക കര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് സാല്‍വത്തോരെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുവചന സന്ദേശം നല്‍കി.

രൂപത പ്രോട്ടോസിഞ്ചെല്ലൂസും മെത്രാഭിഷേക കമ്മിറ്റി ചെയര്‍മാനുമായ റവ.ഡോ. മാത്യുപായിക്കാട്ട് തിരുക്കര്‍മങ്ങളുടെ ആര്‍ച്ചു ഡീക്കനായിരുന്നു. ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോരെ പെനാക്കിയോ, ബിഷപ് എവറാര്‌ദ്ദ്യോങ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ ബിഷപ് എജിദിയൂസ്സിക്‌സ്‌കോവിക്‌സിന്റെ ആശംസാ സന്ദേശം ഫാ. കാള്‍ ഹിര്‍ട്ടന്‍ഫെല്‍ഡറും പൗരസ്ത്യ തിരുസംഘത്തിന്റെ തലവന്‍ കാര്ഡിനല്‍ ലെയനാര്‍ദോ സാന്ദ്രിയുടെ സന്ദേശം രൂപതാ വികാരി ജനറാള്‍ ഫാ. ജസ്റ്റിന് പഴേപറമ്പിലും വായിച്ചു.

രൂപതയിലെ അല്‍മായരെ പ്രതിനിധീകരിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബ്രഹാം മാത്യു പന്തിരുവേലിയും സമര്‍പ്പിതരെ പ്രതിനിധീകരിച്ച് സെന്റ് ജോണ് ഓഫ് ഗോഡ് സന്യാസിനീ സമൂഹത്തിന്റെ ജനറാള്‍ സിസ്റ്റര്‍ വിമല ജോര്‍ജും, രൂപതയിലെ വൈദികരെ പ്രതിനിധീകരിച്ച് പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേലും മാര്‍ ജോസ് പുളിക്കലിന് ബൊക്കെകള്‍ കൈമാറി. അഭിഷേക കര്‍മങ്ങള്‍ക്കു ശേഷം മാര്‍ ജോസ് പുളിക്കല്‍ കൃതജ്ഞത അര്‍പ്പിച്ചു. മാര്‍ ജോസ് പുളിക്കലിന്റെ നിരവധി കുടുംബാംഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയി അഭിഷേക ചടങ്ങിനായി എത്തി ചേര്‍ന്നിട്ടുണ്ടായിരുന്നു.