കൂത്തുപറമ്പ്: ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലത്തുംകരയിലെ കാനറാ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജര്‍ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിനി കെ.എസ്. സ്വപ്ന (40)യാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 8.45-ഓടെ  ബാങ്കിലെത്തിയ ജീവനക്കാരാണ് തൂങ്ങിയ നിലയില്‍ സ്വപ്നയെ കണ്ടത്. ഉടന്‍ തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് എ.സി.പി കെ.ജി.സുരേഷ് കുമാര്‍, എസ്‌ഐ കെ.ടി.സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാങ്കില്‍ പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാവിലെ  8.10-ഓടെയാണ് സ്വപ്ന ബാങ്കിലെത്തിയത്. 8.17 ഓടെയായിരുന്നു സംഭവം.

ജോലിയില്‍ വേണ്ടത്ര ശോഭിക്കാനായില്ലെന്ന് വിവരിക്കുന്ന സ്വപ്നയെഴുതിയ ഡയറികുറിപ്പ് ലഭിച്ചു. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാവുകയെന്നും എസ്.ഐ കെ.ടി.സന്ദീപ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രമോഷന്‍ ലഭിച്ച് തൃശ്ശൂരില്‍ നിന്ന് സ്വപ്ന കൂത്തുപറമ്പിലെത്തിയത്. മുതുവറ കരുമാംപറമ്പില്‍ പരേതനായ സുദോധനന്‍, സുധ ദമ്പതിമാരുടെ മകളാണ്.

ഭര്‍ത്താവ്: തോട്ടപ്പടി സാബു നിവാസില്‍ പരേതനായ സാബു. രണ്ട് വര്‍ഷം മുമ്പാണ് ഹൃദയാഘാതം മൂലം സാബു മരിച്ചത്. മക്കള്‍: നിരഞ്ജന്‍, നിവേദിക (വിദ്യാര്‍ഥികള്‍, ഇരുവരും കേന്ദ്രീയ വിദ്യാലയം, പുറന്നാട്ടുകര). തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം മണ്ണൂത്തിയിലേക്ക് കൊണ്ടുപോയി.