വിവാഹത്തിന് വീട്ടുകാർ ശക്തമായ വിസമ്മതം അറിയിച്ചതിനെ തുടർന്ന് കമിതാക്കൾ ആത്മാഹുതി ചെയ്തു. പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ വെച്ച് തീകൊളുത്തിയ യുവാവും യുവതിയുമാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

ചിറ്റാരിക്കൽ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 19നാണ് പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിൽ ഇരുവരെയും പൊള്ളലേറ്റനിലയിൽ കണ്ടെത്തിയത്.

19ാം തീയതി പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് കാറിലെത്തിയാണ് വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുവരും തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രണ്ടു പേരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ശിവപ്രസാദും മരിച്ചു.

ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹത്തിന് ഇരുവീട്ടുകാരും എതിർപ്പ് അറിയിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ആര്യയുടെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ആര്യയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യാശ്രമം.