പാലക്കാട്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ തിങ്കളാഴ്ച രാവിലെ 4.50ന് യുവാക്കള്‍ നടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയത് അന്നു രാവിലെയാണ്. മറവ് ചെയ്തത് വൈകിട്ടെന്ന് പ്രതി അനന്ദ്കുമാര്‍. പുതുശേരി സ്വദേശി സതീഷ്, കൊട്ടേക്കാട് സ്വദേശി ഷിജിത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. യുവാക്കള്‍ വൈദ്യുതിക്കെണിയില്‍ പെട്ടാണ് മരിച്ചത്.

ഇരുവരുടേയും വയറ്റില്‍ ബ്ലേഡിന് സമാനമായ ആയുധം കൊണ്ടുള്ള മുറിവുണ്ട്. സ്ഥലമുടമ അനന്തന്‍ തന്നെയാണ് മുറിവേല്‍പ്പിച്ചതെന്ന് നിഗമനം. കേസില്‍ സ്ഥലമുടമ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പ്രതി തെളിവ് നശിപ്പിക്കാന്‍ പലരീതിയില്‍ ശ്രമിച്ചതായി എസ്പി ആര്‍.ആനന്ദ് മാധ്യമങ്ങളോട് പറ‍ഞ്ഞു. വൈദ്യുതിക്കെണി സംഭവസ്ഥലത്തു നിന്ന് മാറ്റി. ചതുപ്പില്‍ മൃതദേഹം താഴ്ന്നുകിടക്കാന്‍ വയറില്‍ മുറിവേല്‍പിച്ചുവെന്നും എസ്.പി.പറഞ്ഞു.