കരിപ്പൂര്‍ വിമാനാപകടത്തിന് ഒരാണ്ട്. രാതി 7.41 നാണ് രാജ്യത്തെ നടുക്കിയ ദുരന്തം. ദുബായില്‍ നിന്ന് കരിപ്പൂരില്‍ പറന്നിറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.അഞ്ചു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ട് രൂപവത്കരിച്ച അന്വേഷണ കമ്മിഷൻ ഒരുവർഷമായിട്ടും റിപ്പോർട്ട് പുറത്തുവിട്ടില്ല. നീട്ടി നൽകിയ സമയപരിധിയിലും കമ്മിഷന് പ്രാഥമിക റിപ്പോർട്ടുപോലും സമർപ്പിക്കാൻ കഴിയുന്നില്ല.

2020 ഓഗസ്റ്റ് ഏഴിന് വൈകീട്ട് 7.20-നാണ് ദുബായിൽനിന്ന് കരിപ്പൂരെത്തിയ എയർ ഇന്ത്യ എക്‌‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2020 ഡിസംബർ 15 വരെയാണ് സമയമനുവദിച്ചിരുന്നത്. എന്നാൽ സമയപരിധിക്കകത്ത് റിപ്പോർട്ട് നൽകാൻ കമ്മിഷനായില്ല. തുടർന്ന് കാലാവധി രണ്ടുമാസം കൂടി നീട്ടിനൽകി.

അപകടംനടന്ന് അഞ്ചുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.ജി.സി.എ. (ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ) ആക്‌സിഡൻറ്്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നത്.

അപകടം കഴിഞ്ഞ് ആറാംദിവസമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചത്. ജെറ്റ് എയർവെയ്സിന്റെ ബോയിങ് പൈലറ്റുമാരുടെ എക്സാമിനർ ആയിരുന്ന ക്യാപ്റ്റൻ എസ്.എസ്. ചഹാറിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് അന്വേഷണ കമ്മിഷൻ.

വിമാനാപകടമുണ്ടായാൽ മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ഇടക്കാല അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക എന്ന പതിവും കരിപ്പൂർ അപകടത്തിൽ തെറ്റിച്ചിരിക്കുകയാണ്.

കോക് പിറ്റ് വോയ്സ് റിക്കോർഡറിലുള്ള, പൈലറ്റുമാരുടെ അവസാന മിനിറ്റുകളിലെ സംസാരത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ്, അത് കേട്ടു കഴിഞ്ഞാലുടൻ പ്രസിദ്ധീകരണത്തിനു നൽകുക എന്ന കീഴ്‌വഴക്കവും അന്വേഷണസംഘം പാലിച്ചിരുന്നില്ല.

അപകടമുണ്ടായതിൽ എയർലൈനിന് ഉത്തരവാദിത്വമുണ്ടോ ഇല്ലയോ എന്ന കാര്യം മോൺട്രിയാൾ കൺവെൻഷൻ അനുസരിച്ചുനൽകേണ്ട നഷ്ടപരിഹാരത്തുകയെ ബാധിക്കുന്ന കാര്യമാണ്. അതിനാൽതന്നെ അപകടറിപ്പോർട്ട് എത്രയുംവേഗം പ്രസിദ്ധീകരിക്കേണ്ടത് അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ അടിയന്തരാവശ്യമാണ്.

അതേസമയം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാലാണ് റിപ്പോട്ട് വൈകുന്നതെന്നാണ് വ്യോമയാന മന്ത്രാലയം കഴിഞ്ഞദിവസം കേരളത്തിൽനിന്നള്ള എം.പി.മാരെ അറിയിച്ചിരിക്കുന്നത്.

വിമാനം മുന്നോട്ടു നീങ്ങി 40 അടി താഴ്ചയുളള ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ഒരു നിമിഷം പോലും കളയാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 21 പേരെ മാത്രം മരണത്തിനു വിട്ടുകൊടുത്ത് 169 പേരേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു.

വിമാന അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സമര്‍പ്പിക്കാത്തത് വലിയ വിമാനങ്ങളുടെ വരവു മുതല്‍ അപകടത്തില്‍പ്പെട്ടവരുടെ നഷ്ടപരിഹാരത്തെ വരെ ബാധിച്ചിരിക്കുകയാണ്. അപകടത്തിനു ശേഷം വലിയ വിമാനങ്ങളുടെ വരവു കുറഞ്ഞത് കരിപ്പൂരിനെ ക്ഷീണിപ്പിച്ചതിനൊപ്പം കാര്‍ഗോ കയറ്റുമതിയേയും ദോഷകരമായി ബാധിച്ചു.