കാസർകോട് സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘമെന്ന് തെളിഞ്ഞു. പണമിടപാടിലെ തർക്കത്തെ തുടർന്നാണ് സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഗുണ്ടകളുടെ തടങ്കലിൽ വെച്ച് ഇയാൾ ക്രൂരമർദ്ദനത്തിന് ഇരയായെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദീഖാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്.

കൂടുതലായും കാൽവെള്ളയിലും പിൻഭാഗത്തുമായിരുന്നു അടിയേറ്റത്. മർദ്ദനത്തിനിടയിൽ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സിദ്ദീഖിന്റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ട്.

തലകീഴായി മരത്തിൽ കെട്ടിയിട്ട് തന്നെ മർദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആശുപത്രിയിൽ കഴിയുന്ന മുഗു സ്വദേശി അൻസാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അൻവറിനൊപ്പം അൻസാരി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളംകളയിലെ കാട്ടിൽവെച്ചും തന്നെ സംഘം മർദിച്ചതായും അൻസാരി പറഞ്ഞു.

പൈവളിഗെ നുച്ചിലയിൽ പ്രതികൾ തങ്ങിയ വീട് പോലീസും വിരലടയാളവിദഗ്ധരം ചൊവ്വാഴ്ച പരിശോധിച്ചു. രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പണം തിരിച്ചുപിടിക്കാൻ അവർ പൈവളിഗെയിൽനിന്നുള്ള ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയായിരുന്നെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇവർ സിദ്ദീഖിനെയും സഹോദരനേയും സുഹൃത്തിനേയും കടത്തിക്കൊണ്ടുപോയി പണം എന്തു ചെയ്‌തെന്ന് ചോദിച്ചാണ് മർദ്ദിച്ചത്.

ഇതിനിടെ സിദ്ദീറഖ് മരണപ്പെട്ടതോടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. തുടർന്നാണ് സഹോദരനെയും അൻസാരിയെയും ഒരു വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിട്ടത്.

1500 രൂപയും സംഘം നൽകിയിരുന്നു. അവിടെനിന്ന് ഓട്ടോയിൽ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരം ഇവരറിയുന്നത്.