കാവ്യ മാധവന്‍ , അമ്മ ശ്യാമള , ദിലീപ് , നാദിര്‍ഷ , അപ്പുണ്ണി എന്നിവരും ഒരു യുവ നടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് മൂന്ന് മണിക്ക് മുന്‍പ് തന്നെ ഹാജരാകണം എന്ന് പൊലീസ് അന്ത്യശാസനം നല്‍കി. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ ചോദ്യം ചെയ്യലിനാണ് നടപടി. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും നിസ്സഹകരിച്ചതിനാലാണ് അന്ത്യശാസനം നല്‍കിയത്. ഒരു കേസില്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് പതിവില്ല എങ്കിലും അന്ത്യശാസനം പാലിച്ചില്ലെങ്കില്‍ പൊലീസിന് അറസ്റ്റ് ചെയ്യാം.

പേര് സ്ഥിരീകരിക്കുന്നില്ല എങ്കിലും യുവ നടി മൈഥിലി ആണെന്നാണ് സൂചന. പീഡനം നടക്കുമ്പോള്‍ പള്‍സര്‍ സുനി പരാമര്‍ശിച്ച ഫ്ളാറ്റ് മൈഥിലിയുടേതാണെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. അത് സംബന്ധിച്ച തെളിവെടുക്കുകയാണ് ലക്ഷ്യം.

കേസില്‍ പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍ നടിയെ ആക്രമിക്കുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യത്തില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞു. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാന്‍ പൊലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം.