സ്വന്തം ലേഖകൻ

ഡെൽഹി : ”പ്രായമായവർക്ക് സ്നേഹം ലഭിക്കാൻ, ഇത്തരം വൃദ്ധസദനങ്ങൾ നിർമ്മിക്കേണ്ടി വരരുതേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്നാൽ ആർക്കെങ്കിലും സ്നേഹം ലഭിക്കുന്നില്ലെങ്കിൽ, പരിചരണം ആവശ്യമുണ്ടെങ്കിൽ, വിഷമിക്കേണ്ട, ഞാൻ നിങ്ങളുടെ മകനാണ്, ഞാൻ നിങ്ങളെ പരിപാലിക്കും” കിഴക്കൻ ഡൽഹിയിലെ കാന്തി നഗറിൽ തലസ്ഥാനത്തെ ലോകോത്തര നിലവാരത്തിലുള്ള നാലാമത്തെ വൃദ്ധസദനം ‘ബാബ സാഹാബ് ഡോ. ഭീം റാവു അംബേദ്കർ സീനിയർ സിറ്റിസൺ ഹോം’ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു. ”നമ്മുടെ മാതാപിതാക്കൾ ഒരിക്കലും അവരുടെ വീട് വിട്ടു പോകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ചില കാരണങ്ങളാൽ അവർക്ക് പോകേണ്ടി വന്നാലും അവരെ സന്തോഷിപ്പിക്കാൻ വേണ്ടത് എല്ലാം ചെയ്യും. ഞങ്ങൾ അവർക്ക് ഇവിടെ ഗൃഹാന്തരീക്ഷം ഒരുക്കും ” അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഇപ്പോൾ നാല് വൃദ്ധസദനങ്ങളുണ്ടെന്നും അഞ്ചെണ്ണം കൂടി ഉടൻ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. മൊത്തത്തിൽ, ഈ ഒമ്പത് വൃദ്ധസദനങ്ങളിൽ 1,000 മുതിർന്ന പൗരന്മാരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”ഡൽഹി സർക്കാർ മുതിർന്ന പൗരന്മാരെ ‘ജന്മയാത്ര’യ്ക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനാൽ 2020ലും 2021ലും യാത്ര നടത്താൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ അത് പുനരാരംഭിച്ചു. ഞങ്ങൾ എല്ലാ മുതിർന്ന പൗരന്മാരെയും വൃദ്ധസദനങ്ങളിൽ നിന്ന് തീർത്ഥയാത്രയ്ക്ക് അയയ്ക്കും,” അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ മുതിർന്നവർക്കായി നിർമ്മിച്ച ബാബ സാഹാബ് ഡോ. ഭീം റാവു അംബേദ്കർ സീനിയർ സിറ്റിസൺ ഹോമിൽ വലിയ മുറികളും, നല്ല ബാത്ത്റൂം, ഫിസിയോതെറാപ്പി സൗകര്യവും, ഡോക്ടർമാരും ഉണ്ടായിരിക്കുമെന്നും ഈ വസതിയിൽ എല്ലാ സൗകര്യങ്ങളും തികച്ചും സൗജന്യമായിരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു.

മുഖ്യമന്ത്രി തീർഥ യാത്രാ യോജന പ്രകാരം ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് സർക്കാർ ചെലവിൽ തീർത്ഥാടനം നടത്താം. മുതിർന്ന പൗരന്മാർക്കുള്ള അഞ്ചാമത്തെ സൗകര്യമാണ് പശ്ചിമ വിഹാറിൽ വരുന്നതെന്നും മൂന്ന് മാസത്തിനുള്ളിൽ ഇത് സജ്ജമാകുമെന്നും സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു.