ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യോമമേഖലയില്‍ ജാഗ്രത നിര്‍ദേശം. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടേതാണ് മുന്നറിയിപ്പ്.

എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമത്താവളങ്ങള്‍, ഹെലിപാഡുകള്‍, ഏവിയേഷന്‍ ട്രെയിനിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് 20 ഇന സുരക്ഷാമാര്‍ഗ്ഗരേഖ നിര്‍ദേശിച്ചു. യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കുക, ടെര്‍മിനലുകള്‍ക്ക് മുന്നില്‍ പാര്‍ക്കിംഗ് നിരോധിക്കുക, യാത്രാവിമാനങ്ങള്‍ ഒഴികെയുളളവയുടെ പറക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു നിര്‍ദേശം ഉണ്ടാകുന്നതുവരെ ഇത് തുടരണമെന്നാണ് അറിയിപ്പ്.

കടല്‍ വഴി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലില്‍ കണ്ടാല്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കടല്‍ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.