ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലാണ് സംഭവം. മധുവിധുകാലം പിന്നിടും മുമ്പേയാണ് യുവതിയെ ഭര്‍ത്താവ് കഴുത്തറത്തു കൊലപ്പെടുത്തിയത്.

കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്സിലയെ (20) കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

ദമ്പതികളുടെ മുറിയില്‍നിന്നു വലിയ ബഹളം കേട്ടാണ് ബന്ധുക്കള്‍ ഉണര്‍ന്നത്. അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. ഇതോടെ എന്തോ അപാകത തോന്നിയ വീട്ടുകാര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി. ഇവരും കര്‍ശനമായി ആവശ്യപ്പെട്ടതോടെ ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടുകയായിരുന്നു.

തുടര്‍ന്നു ബന്ധുക്കള്‍ മുറിയുടെ അകത്തേക്കു കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തില്‍ കുളിച്ചു കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ തന്നെ പിടികൂടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞ ദിവസമാണ് യുവതി സ്വന്തം വീട്ടില്‍നിന്നു പഴംപറമ്പിലെ ഭര്‍തൃവീട്ടിലെത്തിയത്. വിവാഹത്തിനു ശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.