സോഷ്യല്‍ മീഡിയയിലൂടെ മരണ സന്ദേശമയച്ച് പ്രഫഷണല്‍ ഡാന്‍സര്‍ ആത്മഹത്യ ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കള്‍ക്കു മരണ സന്ദേശമയച്ച ശേഷം പ്രഫഷണല്‍ ഡാന്‍സറും കോറിയോഗ്രാഫറുമായ യുവാവ് ജീവനൊടുക്കി. ചവറ ചെറുശേരിഭാഗം ദാസ് ഭവനില്‍ ദേവദാസ്ഗീത ദമ്പതികളുടെ പുത്രന്‍ അനന്തുദാസാ(21)ണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ‘ഒരു ദിവസം ഞാന്‍ ഈ ലോകത്തുനിന്നു വിടവാങ്ങും. പിന്നെ ഒരിക്കലും തിരികെ വരില്ല’ എന്ന സന്ദേശം ബുധനാഴ്ച അര്‍ദ്ധരാത്രി സുഹൃത്തുക്കള്‍ക്ക് വാട്ട്‌സ് അപ്പിലൂടെ അയച്ചശേഷമാണ് അനന്തു ജീവനൊടുക്കിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വന്തമായി ഡാന്‍സ് ട്രൂപ്പും നാസിക്‌ദോല്‍ യൂണിറ്റുമുള്ള അനന്തു രണ്ടു സിനിമയ്ക്ക് കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ചാനല്‍ റിയാലിറ്റി ഷോകള്‍ക്കും അനന്തു ചുവടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഏക സഹോദരി ലക്ഷ്മി ചവറ ഗവ. കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.