സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്.

ക്ലാസുകള്‍ ആരംഭിക്കുന്നത്, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ എന്നിവയുടെ തിയതികളില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കും. നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുമ്പോള്‍ ട്യൂഷന്‍ സെന്ററുകള്‍ പോലും പ്രവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദേശമാണുള്ളത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാനുള്ള പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈയ്യില്‍ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളില്‍ എത്തി കഴിഞ്ഞു. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ഇനിയും പൂര്‍ത്തിയാനാവുണ്ട്. പ്ലസ് വണ്‍ പരീക്ഷ നടത്തിയിട്ടില്ല.

വിക്ടേഴ്‌സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതേസമയം, പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.