കോട്ടയം സ്വദേശി കെവിന്‍ ജോസഫ് മുങ്ങിമരിച്ചതല്ലെന്ന് ആവര്‍ത്തിച്ച്‌ പ്രധാനസാക്ഷിയും ബന്ധുവുമായ അനീഷ്. കെവിനെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും കൂട്ടരും മുക്കിക്കൊന്നതാണ്. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം നടത്തിയാലേ യഥാര്‍ത്ഥ സത്യം പുറത്തുവരൂ. കേസില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ നീനുവിന്റെ അമ്മ രഹനയുടെ പങ്കിനെപ്പറ്റി വിശദമായി അന്വേഷിക്കണം. കെവിനെ കൊല്ലുമെന്ന് രഹന നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അനീഷ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

കെവിന്റേത് മുങ്ങിമരണം തന്നെയാണെന്ന് ഉറപ്പിച്ച്‌ കഴിഞ്ഞ ദിവസം രാസപരിശോധനാ ഫലം പുറത്തുവന്നിരുന്നു. കെവിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് തെന്മല ചാലിയക്കര ആറിലെ വെള്ളം തന്നെയാണെന്ന് വിദഗ്‌ദ്ധ സംഘം കണ്ടെത്തി. കെവിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും അന്വേഷണ സംഘം കണ്ടെത്തി. വെള്ളം ചോദിച്ചപ്പോള്‍ കെവിന് മദ്യം നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തെന്മലയില്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പൊലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കൂ