ഇന്നലെ മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാരഗുണ്ടായിസത്തിന്റെ ചുവടു പിടിച്ചു ഇടക്കാലത്ത് വ്യാപകമായ കിസ്സ്‌ ഓഫ് ലവ് മുന്നേറ്റം വീണ്ടും കേരളത്തില്‍ തലപൊക്കുന്നത്.കഴിഞ്ഞ ദിവസം ശിവസേന പ്രവർത്തകർ അക്രമം നടത്തിയ അതേ സ്ഥലത്ത് വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക്, ചുംബന സമരം നടത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കിസ് ഓഫ് ലവ് പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
നേരത്തെ രാഹുൽ പശുപാലനും ഭാര്യ രശ്മിയുമായിരുന്നു കിസ് ഓഫ് ലൗവിന്റെ മുഖ്യ സംഘാടകർ. ഈ സമരം ദേശീയ തലത്തിൽ തന്നെ ചർച്ചയായി. കേരളത്തിലെ പലയിടത്തും ഇത്തരം സമരം നടന്നു. ദേശീയ തലത്തിലും ചർച്ചയായി. ഇതിനിടെയിൽ പീഡനത്തിന് രാഹുലും ഭാര്യയും അറസ്റ്റിലായി. ഇതോടെ കിസ് ഓഫ് ലൗവിന് നേരേയും ആരോപണങ്ങൾ ഉയർന്നു. കിസ് ഓഫ് ലൗ വീണ്ടും മറൈൻ ഡ്രൈവിലെത്തുമ്പോൾ അതിൽ രാഹുലും രശ്മിയും പങ്കെടുക്കുമോ എന്ന സംശയം വ്യാപകമാണ്. ഇതറിയാനുള്ള ശ്രമം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും  തുടങ്ങിയിട്ടുണ്ട്. അതിനിടെ മറൈൻ ഡ്രൈവിൽ കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനമെന്നും സൂചനയുണ്ട്.

പൊലീസിന്റെ കൂടി ഒത്താശയോടെയാണ് മറൈൻഡ്രൈവിൽ സദാചാര ഗുണ്ടായിസം നടന്നതെന്ന് കിസ് ഓഫ് ലവ് പ്രവർത്തകർ ആരോപിച്ചിരുന്നു. ശിവസേനയുടെ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്യുകയായിരുന്നു. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും സംഘാടകർ പ്രതികരിച്ചു. വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിൽ നടക്കുന്ന ചുംബന സമരത്തിലേക്ക്, സമാന ചിന്താഗതിക്കാരായ എല്ലാവർക്കും സ്വാഗതമെന്നും കിസ് ഓഫ് ലവിന്റെ ഔദ്യാഗിക ഫേസ്‌ബുക്ക് പേജിലൂടെ ആഹ്വാനവും നടത്തിയിട്ടുണ്ട്.