കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാല് പ്രതികളും കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. രാജസ്ഥാന് സ്വദേശിയായ യുവതിയും, കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ.

രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.നാല്പത്തിയഞ്ച് മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വെച്ച് പത്തൊൻപതുകാരിയായ മോഡലിനെ ബലാൽസംഗം ചെയ്തത്. മൂന്ന് യുവാക്കൾ ചേർന്ന് ബാറിൽ കുഴഞ്ഞുവീണ യുവതിയെ വാഹനത്തില് കയറ്റി പോവുകയായിരുന്നു.

തിരിച്ച് ബാറിലെത്തിയ ശേഷമാണ് പ്രതികളിലൊരാളായ ഡിംപിൾ ലാമ്പ വാഹനത്തില് കയറുന്നത്. പിന്നീട് മോഡലിനെ കാക്കാനാട്ടെ താമസസ്ഥലത്ത് കൊണ്ടുപോയി വിട്ടു. വെള്ളിയാഴ്ച പുലർച്ചെ യുവതി ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് വിവരം പൊലീസ് അറിയുന്നത്. അധികം വൈകാതെ കൊടുങ്ങല്ലൂരിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നാണ് പൊലീസ് വിശദീകരണം.

പ്രതികളും പീഡനത്തിന് ഇരയായ മോഡലും സുഹൃത്തുക്കളാണെന്നും സൂചനയുണ്ട്. പീഡനം നടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ കണ്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചേക്കും.