കൊച്ചി: ഇന്ത്യയില്‍ ഏറ്റവും പുരോഗതി രേഖപ്പെടുത്തുന്ന നഗരങ്ങളില്‍ കൊച്ചിക്ക് ഒന്നാം സ്ഥാനം. ഏഷ്യന്‍ ഡെവലപ്പ്‌മെന്റി ബാങ്കിനു വേണ്ടി നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ രണ്ടാം സ്ഥാനത്താക്കിക്കൊണ്ടാണ് കൊച്ചിയുടെ പ്രകടനം. സ്മാര്‍ട്ട് സിറ്റികളാക്കി വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലാണ് ഈ പഠനം നടത്തിയത്.

വിവിധ തലത്തിലുള്ള പുരോഗതി സൂചികയുടെ (മള്‍ട്ടി-ഡയമെന്‍ഷനല്‍ പ്രോസ്പരിറ്റി ഇന്‍ഡക്‌സ്-എം.പി.ഐ.) അടിസ്ഥാനത്തിലായിരുന്നു പഠനം. നഗരതലത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍, 2011-ലെ സെന്‍സസ്, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ യൂണിറ്റ്തല ഡേറ്റ, വിവിധ റിപ്പോര്‍ട്ടുകള്‍, നഗരവികസന മന്ത്രാലയമടക്കം വിവിധ മന്ത്രാലയങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 28 മാനദണ്ഡങ്ങളുണ്ടാക്കിയാണ് ബഹുതല പുരോഗതി സൂചിക തയ്യാറാക്കിയത്.

പഞ്ചാബിലെ ലുധിയാന മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഗുജറാത്ത് നഗരങ്ങളായ അഹമ്മദാബാദും സൂററ്റും 9ഉം 13ും സ്ഥാനങ്ങളിലാണ് എത്തിയത്. ഭൗതികവും സാമ്പത്തികവുമായ അടിസ്ഥാനസൗകര്യങ്ങളില്‍പ്പെടുന്ന റോഡുകളുടെ സാന്ദ്രത, ജലലഭ്യത, കുടിവെള്ള വിതരണ ശൃംഖല, ഇന്റര്‍നെറ്റ്, തെരുവുവിളക്കുകള്‍, ബാങ്കുകളുടെ ലഭ്യത, ജോലിചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ കൊച്ചി മുന്നിട്ടു നില്‍ക്കുന്നതായാണ് വിലയിരുത്തിയത്.