കൊല്ലത്ത് വീട്ടിലെ അലമാരയിൽ അവശനിലയിൽ കണ്ട വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. നീരാവിൽ ലിയോൺ അഞ്ചെലിന ഡെയിലിൽ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. ഇവരെ പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിവരുന്നതിനിടെയായിരുന്നു അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവിൽ ജങ്ഷനുസമീപമുള്ള വീട്ടിൽ ഇവർ അവശനിലയിൽ കഴിയുന്നവിവരം പാലിയേറ്റീവ് നഴ്‌സ് മാർഗ്രറ്റ് അഞ്ചാലുംമൂട് ജനമൈത്രി പോലീസിൽ അറിയിച്ചത്. പോലീസ് ബീറ്റ് ഓഫീസർമാരായ എസ് ലാലു, എംഎസ് പ്രദീപ് എന്നിവർ വീട്ടിലെത്തിയപ്പോൾ അടപ്പില്ലാത്ത അലമാരയുടെ തട്ടിൽ അവശനിലയിൽ വീട്ടമ്മയെ കണ്ടെത്തുകയും ചെയ്തു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിലുമായിരുന്നു.

പിന്നീട് സാമൂഹിക പ്രവർത്തകനായ ഗണേശന്റെ സഹായത്തോടെ വീട്ടമ്മയെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു. മരണവിവരമറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാനായി ഗണേശൻ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് മൃതദേഹപരിശോധനയ്ക്കായി ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വീട്ടമ്മയുടെ ഭർത്താവ് മണിലാൽ ജോസ് മറ്റൊരുവീട്ടിലാണ് താമസം. രണ്ട് പെൺമക്കൾ കൂടെയുണ്ടെങ്കിലും പരിചരിക്കാൻ കഴിയാത്ത നിലയിലായിരുന്നു അവർ. ഞായറാഴ്ച ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി ദേവരാജൻ പറഞ്ഞു.