കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ഒരുനാട്. കൊല്ലം ജില്ലയിലെ കൊട്ടിയം മൈലാപ്പൂര്‍ തൊടിയില്‍ വീട്ടില്‍ നിഷാന എന്ന സുമയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു കൊലപാതകം നടന്നത്. കൊലപാതകത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പേ പ്രതി തയാറെടുപ്പ് നടത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അടുക്കളയില്‍ സുമയ്യ അവശനിലയില്‍ കിടക്കുന്നതായി കണ്ടെന്നാണു നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.

ആദ്യം സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതോടെയാണ് നിസാമിലേക്ക് അന്വേഷണമെത്തിയത്. കഴുത്തില്‍ പാടുകളുണ്ടായിരുന്നു. ശ്വാസംമുട്ടിയായിരുന്നു മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. നിസാം പിന്നിലൂടെയെത്തി സുമയ്യയുടെ കഴുത്തില്‍ ഷാളിട്ടു മുറുക്കിയാണ് കൊലപ്പെടുത്തിയത്.

നിസാമിനെ എത്തിച്ചുളള തെളിവെടുപ്പില്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. ഉമയനല്ലൂരില്‍ ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുന്നയാളാണു നിസാം. ഇയാള്‍ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പറയുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. കൊലപാതകത്തിനായി കൃത്യമായ ആസൂത്രണമുണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊലപാതകത്തിന് തലേ ദിവസം മൂത്തകുട്ടികളെ നിസാം ബന്ധുവീടുകളില്‍ ആക്കിയിരുന്നു.