വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന് വാട്സ്ആപ്പിൽ ആത്മഹത്യാസന്ദേശം അയച്ച് വീട് വിട്ടിറങ്ങിയ യുവതി ആറ്റിൽച്ചാടി ജീവനൊടുക്കി. കിഴക്കേകല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാ (23)ണ് മരിച്ചത്. ‘നിങ്ങളുടെ അച്ഛന് കൂടുതല്‍ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാന്‍ പോകുന്നു’വെന്നായിരുന്നു സന്ദേശം.

വ്യാഴാഴ്ച പകല്‍ 11നാണ് യുവതി കടപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്കു ചാടിയത്. പ്രദേശവാസികള്‍ രക്ഷിച്ചു കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതിയും സൈജുവും കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നാണ് വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛന്‍ ബാലന്‍ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10നാണ് രേവതി വീടുവിട്ടിറങ്ങിയത്.

രേവതിയെ കാണാതായവിവരം ഭര്‍തൃവീട്ടുകാര്‍ അച്ഛനമ്മമാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് രേവതിയുടെ അമ്മയും സഹോദരി രമ്യയും പരാതി നല്‍കാന്‍ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കല്ലടയാറ്റില്‍ യുവതി ആത്മഹത്യചെയ്തത് അറിഞ്ഞത്. രേവതിയുടെ മൊബൈല്‍ ഫോണും ഡയറിയും സൈജുവിന്റെ വീട്ടില്‍നിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ. നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.

കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം.

ഇങ്ങനെ ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസീക ബുദ്ധിമുട്ട് പൊലീസിനോട് വിശദമായി നല്‍കിയിട്ടുണ്ട്. കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.