പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയം ഏറെ പ്രശംസകളേറ്റുവാങ്ങിക്കൊണ്ട് മുന്നേറുകയാണ്. തീയ്യേറ്ററിനു പിന്നാലെ ചിത്രം ഒടിടിയിലും പ്രദർശിപ്പിച്ചതിനു ശേഷം വൻ പ്രതികരണമാണ് ലഭിച്ചത്. പ്രണവിന്റെ അഭിനയവും ചിത്രത്തിന് മികച്ച പ്രതികരണം നേടികൊടുത്തിരുന്നു.

താരപുത്രൻ എന്ന ലേബലിൽ നിന്നും ഒരു നടൻ എന്ന ലേബലിലേക്ക് പ്രണവിനെ പറിച്ചു നട്ടതും ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു. ഇപ്പോൾ പ്രണവിനെ കുറിച്ച് മനസ് തുറക്കുകയാണ് സിനിമ-സീരിയൽ താരം കൊല്ലം തുളസി. വിമർശിച്ചാണ് താരത്തിന്റെ പരാമർശം. പ്രണവ് കൊച്ചുകുട്ടിയാണെന്നും മോഹൻലാൽ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

കൊല്ലം തുളസിയുടെ വാക്കുകൾ;

‘പ്രണവിന്റെ സിനിമ ഞാൻ കണ്ടിട്ടുണ്ട്. കാളിദാസിന്റെ സിനിമ ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരുടെ കഴിവിൽ എനിക്കേറ്റവും അപ്രിസിയേഷൻ തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിന്റെ കാര്യത്തിലാണ്. എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാൾ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്.

മമ്മൂട്ടിയുടെ മകൻ ആണെന്നുള്ള കാര്യം ദുൽഖർ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ ഒപ്പമെത്താനുള്ള സമയം വരട്ടെ. പ്രണവിനെ കാണുമ്പോൾ എനിക്ക് വിഷമമാണ് തോന്നുന്നത്. അവനെ കാണുമ്പോൾ കൊച്ചു നേഴ്സറി കുട്ടിയെയാണ് ഓർമ വരുന്നത്.

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹൻലാലും സുചിത്രയും നിർബന്ധിച്ച് ചെയ്യിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവന്റെ മുഖത്ത് തന്നെ ഒരു ഇന്നസെന്റ് ലുക്കാണ്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളർന്നു വരും, പക്ഷേ ഒരു കാലഘട്ടം കഴിയണം.